വടകര: വടകര ബിജെപിയിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരേ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തുവന്നു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വടകരയിലും നാദാപുരത്തും തർക്കങ്ങളുണ്ടായിരുന്നു. ഈ മണ്ഡലങ്ങളിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതരായി പത്രിക നൽകുകയും ചെയ്തിരുന്നു. അങ്ങനെ പത്രിക നൽകിയ രണ്ട് പേർ ഉൾപ്പെടെ ഒൻപത് പേരെ കഴിഞ്ഞ ദിവസം ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് പരസ്യപ്രതിഷേധം നടന്നത്.
വടകരയിൽ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാർ എന്നിവരാണ് വിമത സ്ഥാനാർഥിയായി പത്രിക നൽകിയത്. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ.വി. ഗണേശൻ, രവി വെള്ളൂർ, പി.പി. രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു, വി.ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്. തങ്ങൾ ഒരു പാർട്ടിയിലേക്കും പോകാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

