തലസ്ഥാനത്ത് പ്രതിഷേധ കൊടുങ്കാറ്റ് ! ഒഴുകിയെത്തി ആയിരങ്ങൾ,‘ ചലോ സംസദ്’ മാർച്ച് ആരംഭിച്ചു; സർക്കാർ ബന്ധപ്പെട്ടുവെന്ന് സി.ജെ.പി

ഒഴുകിയെത്തി ആയിരങ്ങൾ,‘ചലോ സംസദ്' മാർച്ച് ആരംഭിച്ചു; സർക്കാർ ബന്ധപ്പെട്ടുവെന്ന് സി.ജെ.പി

ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തുന്ന 'ചലോ സംസദ്' മാർച്ച് ആരംഭിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുക്കാനായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും വകവെക്കാതെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രതിഷേധ മാർച്ച് തുടരുകയാണ്.

അതിനിടെ പാർലമെന്റ് മാർച്ച് നടക്കുന്നതിന് മുന്നോടിയായി സർക്കാർ തങ്ങളെ ബന്ധപ്പെട്ടെന്ന് കോക്രോച്ച് ജനത പാർട്ടി വക്താവ് സൗരവ് ദാസ് അവകാശപ്പെട്ടു. സോനം വാങ്ചുക്കിന്റെ നിരാഹാരസമരവും സിജെപിയുടെ പ്രതിഷേധവും ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സർക്കാർ പ്രതിനിധി സിജെപിയെ നേരിട്ട് ബന്ധപ്പെടുന്നത്. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യമുയർന്നിരുന്നു.

സമാധാനപരമായ മാർച്ചാണ് ലക്ഷ്യമെന്ന് സംഘാടകർ ഉറപ്പുനൽകുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ മേഖലയിൽ പോലീസ് കടുത്ത നിരീക്ഷണം തുടരുകയാണ്. മാർച്ച് നേരിടാൻ ശക്തമായ സന്നാഹമാണ് ഡൽഹി നഗത്തിൽ ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. പ്രധാനപ്പെട്ട എല്ലാ മേഖലകളിലും സേനയെ വിന്യസിച്ചിട്ടുണ്ട്. 'ചലോ സംസദ്' മാർച്ചിന് മുന്നോടിയായി ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമ്മ ജന്തർ മന്തറിൽ വെച്ച് CJP വക്താവ് സൗരവ് ദാസുമായി സംസാരിച്ചു. മാർച്ചുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചപ്പോൾ മാർച്ച് അക്രമത്തിലേക്ക് പോകില്ലെന്നാണ് സമരക്കാർ ഉറപ്പുനൽകിയത്.

സോനം വാങ്ചുക്കിന്റെ ആരോഗ്യനില നിരീക്ഷിക്കാനും ആവശ്യമായ വൈദ്യസഹായം നൽകാനും തയ്യാറാണെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനുപിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പാർലമെന്റ് മാർച്ച് നടക്കണമെന്ന് ആശുപത്രിയിൽ നിന്നും സോനം ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിന്റെ വർഷകാലം സമ്മേളനം ഇന്ന് തുടങ്ങിനിരിക്കെയാണ് സിജെപിയുടെ പാർലമെന്റ് മാർച്ചും ഇന്ന് ആസൂത്രണം ചെയ്തത്.

അതേസമയം പരാജയമേറ്റെടുക്കാൻ സർക്കാർ സന്നദ്ധരാവുകയും വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ എംപിമാർ തയ്യാറാവുകയും ചെയ്താൽ നിരാഹാരം അവസാനിപ്പിക്കാമെന്ന് സോനം ആശുപത്രിയിൽ നിന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News