നാഗാലാന്‍ഡില്‍ വെടിവയ്പ്പ്; 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

കൊഹിമ: നാഗാലാന്‍ഡിലുണ്ടായ വെടിവയ്പ്പില്‍ 12 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. അസം റൈഫിള്‍സും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ നാട്ടുകാര്‍ തീവച്ചതായി റിപ്പോര്‍ട്ട്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കല്‍ക്കരി ഖനിയില്‍ നിന്ന് പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല.

”കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. നീതി ലഭിച്ചില്ലെങ്കില്‍ കുടുംബങ്ങള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ല. ഞങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ മനുഷ്യാവകാശ സംഘടനകളെ സമീപിക്കും”- കൊന്യാക് നേതാക്കള്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ഗ്രാമത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് കല്‍ക്കരി ഖനി. അവര്‍ എല്ലാ ശനിയാഴ്ചയും വീട്ടില്‍ വരും, ഞായറാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ പോവുകയാണ് ചെയ്തിരുന്നത്. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.

അതേസമയം നാഗാലാന്‍ഡ് സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു. ഗ്രാമീണര്‍ മരിച്ചത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നും ദുരന്തത്തില്‍ ഖേദിക്കുന്നുവെന്നും ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News