കോട്ടയം മെഡിക്കൽ കോളേജിൽ കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കി ഒഡിഷ സ്വദേശി;തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്ക് കുത്തേറ്റു


കോട്ടയം: മെഡിക്കൽ കോളേജിൽ കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കി ഒഡിഷ സ്വദേശി.തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്ക് കുത്തേറ്റു.20/5/2025 തീയതി രാത്രി 9.30 മണിയോടുകൂടിയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ അഡ്മിറ്റാക്കിയ തന്റെ ഭാര്യയെ ഡിസ്ചാർജ് ചെയ്തു കിട്ടണമെന്ന് ആവശ്യ പ്പെട്ട് ബഹളമുണ്ടാക്കിയ ഭാരത്ചന്ദ്ര ആദി എന്ന യുവാവിനോട് ആരോഗ്യം മോശമായതിനാൽ ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തുടർന്ന് തന്റെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം പരിക്കേല്പിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ അക്രമസക്തനായ യുവാവിനെ പിന്തിരിപ്പിക്കാൻ മെഡിക്കൽ കോളേജ് വാർഡിൽ നിന്നും വിളിച്ചറിയിച്ചതനുസരിച്ച് ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നും
എസ് ഐ പ്രദീപ് ലാല്‍, സീനിയര്‍ സി പി ഒ ദിലീപ് വർമ, സി പി ഒ മാരായ ശ്രീനിഷ്, ലിബിൻ എന്നിവർ സംഭവസ്ഥലത്തെത്തി.ആത്മഹത്യ ഭീഷണിയുമായി നിൽക്കുന്ന യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ കൂടുതൽ അക്രമസക്തനാവുകയായിരുന്നു.

തുടര്‍ന്ന് യുവാവിന്റെയും സ്ഥലത്തുണ്ടായിരുന്ന മറ്റു രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷയെ മുന്‍ നിര്‍ത്തി പോലീസ് മതിയായ ബലപ്രയോഗത്തിലൂടെ ടിയാനെ കീഴടക്കി കത്തി പിടിച്ചു വാങ്ങി. യുവാവിനെ കീഴടക്കുന്ന സമയം ദിലീപ് വർമ, ലിബിൻ എന്നിവർക്ക് പരിക്കേറ്റു.

തുടർന്ന് ഉടൻതന്നെ യുവാവിനെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥരും കാഷ്വാലിറ്റിയിൽ ചികിത്സ തേടി. അവസരോചിതമായ പോലീസിന്റെ ഇടപെടല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും യുവാവിന്റെ ജീവന്‍ രക്ഷപെടുന്നതിനും സഹായിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News