സ്വവര്‍ഗരതിക്കിടെകൊലപാതം ; പ്രതി സണ്ണി സ്വവര്‍ഗാനുരാഗി, സമാനരീതിയില്‍ മുമ്പും കൊലപാതകം

ചൊവ്വന്നൂര്‍ കൊലപാതം സ്വവര്‍ഗരതിക്കിടെ; പ്രതി സണ്ണി സ്വവര്‍ഗാനുരാഗി, സമാനരീതിയില്‍ മുമ്പും കൊലപാതകം

കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പോലീസ്. പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇത്തരത്തില്‍ പലരെയും ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവരുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുറിയില്‍നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ സമീപത്ത് താമസിക്കുന്നവര്‍ ഉടമയെ വിവരം അറിയിച്ചു. ഉടമയെത്തി വാടകക്കാരനായ മരത്തംകോട് സ്വദേശി സണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടു. കൃത്യമായ മറുപടിയൊന്നും ഇയാള്‍ പറഞ്ഞില്ല. മുറിയുടെ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് കരിപുരണ്ട്, കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് ഏഴരയോടെ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് സണ്ണിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും സണ്ണിയും ശനിയാഴ്ച രാത്രി കുന്നംകുളം ബെവറേജ് പരിസരത്തു നിന്ന് ഒന്നിച്ച് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ സണ്ണി തനിച്ച് പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ഇയാള്‍ പിടിയിലാകുന്നത്.

സ്വവര്‍ഗ രതിക്കായി സണ്ണി പലരേയും ഈ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട വ്യക്തിയും ഇത്തരത്തില്‍ നേരത്തേ ഇവിടെ വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാളെ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ദേഹത്ത് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്.

പ്രതി സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ്. രണ്ട് കൊലപാതകക്കേസിലെ പ്രതി കൂടിയാണ് ഇയാള്‍. അച്ഛന്റെ അമ്മയെയും മറുനാടന്‍ തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുന്നതിനിടയിലാണ് 2006-ല്‍ ഇയാള്‍ മറുനാടന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റിലാണ് ഇയാള്‍ ചൊവ്വന്നൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News