ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി മറ്റന്നാള്‍

]പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സജിതയുടെ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് ഭര്‍ത്താവ് സുധാകരനെയും അമ്മയെയും കൊലപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ വധശിക്ഷയ്ക്ക് വേണ്ടി വാദിച്ചത്. എന്നാല്‍ മറ്റു രണ്ടു കൊലപാതകങ്ങളും സജിത കേസിന്റെ വിചാരണയില്‍ പരിഗണിക്കുന്നതില്‍ സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്ന് ചെന്താമര മറുപടി നല്‍കി.

നെന്മാറ ഇരട്ടക്കൊലക്കേസിലും പ്രതിയാണ് ചെന്താമര. അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31-നാണ് ചെന്താമര വെട്ടിക്കൊന്നത്.

തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.

കുടുംബപ്രശ്നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. മരണം ഉറപ്പാക്കിയ ശേഷം വീട്ടില്‍തിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയില്‍ ഒളിപ്പിക്കുകയും രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News