തൃശൂർ: സൗഹൃദം നടിച്ച് യുവതിയെ വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. തശ്ശൂർ റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഫഹീം അഹമ്മദ് (23) എന്ന യുവാവിനെ തലശ്ശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സിനിമയെ വെല്ലുന്ന നാടകീയമായ ഭീഷണികളിലൂടെയും തന്ത്രങ്ങളിലൂടെയുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
യുവതിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച പ്രതി, പിന്നീട് അത് പ്രണയബന്ധമായി വളർത്തി. ഈ വിശ്വാസത്തെ മുതലെടുത്താണ് പ്രതി തന്റെ തനിനിറം പുറത്തെടുത്തത്. തനിക്ക് സാമ്പത്തിക സഹായമായി സ്വർണം നൽകണമെന്നും ഇല്ലെങ്കിൽ ബന്ധത്തിൽ നിന്ന് പിന്മാറുമെന്നും പറഞ്ഞ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇതോടെ പ്രതിയുടെ ചതിക്കുഴിയിൽ യുവതി അകപ്പെടുകയായിരുന്നു.
2025 ഒക്ടോബറിലാണ് ആദ്യത്തെ വലിയ തട്ടിപ്പ് നടന്നത്. യുവതിയുടെ പക്കൽ നിന്നും നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാല പ്രതി കൈക്കലാക്കി. യുവതിയുമൊത്തുള്ള ഫോട്ടോകൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞായിരുന്നു പിന്നീട് ഭീഷണി. ഈ ഭയത്തിൽ നിന്നാണ് 2026 ജനുവരിയിൽ ഒരു പവന്റെ ബ്രേസ്‌ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്‌ലെറ്റ്, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും ഇയാൾ തട്ടിയെടുത്തത്. ഏകദേശം 6,80,000 രൂപ വിലവരുന്ന അഞ്ചര പവനിലധികം സ്വർണാഭരണങ്ങളാണ് ഇയാൾ പലപ്പോഴായി കൈക്കലാക്കിയത്.


