ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 19.94 കോടി രൂപയുമായി യുവതി മുങ്ങി; പണം തട്ടിയത് വ്യാജലോണുകളുണ്ടാക്കി

തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും  വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും  സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ്  ഓഫീസിൽ നിന്നും മുങ്ങിയെന്നും പരാതിയിൽ പറയുന്നു. 

വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയും ബന്ധുക്കളും ഒളിവിലാണ്. കൊല്ലത്തെ വീടും പൂട്ടിയിട്ടിരിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News