ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിം​ഗിന് തുടക്കമായി, ആകാംഷയുടെ നിമിഷങ്ങൾ

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിം​ഗിന് തുടക്കമായി. അഭിമാനനിമിഷത്തിലേക്കിന് മിനിറ്റുകൾ മാത്രം ബാക്കി. സോഫ്റ്റ് ലാൻഡിം​ഗിന് ശേഷം 19 മിനിറ്റ് കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ലാൻഡിം​ഗ് പൂർത്തിയാകുക. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായിട്ടാണ് ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് പേടകം ഇന്ന് ചന്ദ്രോപരിതലം തൊട്ടത്. ‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന പ്രവർത്തനമാണ് 5.44 മുതൽ ആരംഭിച്ചത്. ബെംഗളൂരു  ഐ.എസ്.ആര്‍.ഒ. ഇസ്ട്രാക് മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വൈകിട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറാനൊരുങ്ങുമ്പോൾ
ആവേശത്തോടെ കാത്തിരിക്കുന്നു ഈ മഹാരാജ്യം.

ബെംഗളൂരു ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽ നിന്നാണ് നിയന്ത്രണം മുഴുവൻ നടത്തുന്നത്. ഐഎസ്ആർഒയുടെ കൂറ്റൻ ആന്റിനകൾക്കൊപ്പം അമേരിക്കയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഡീപ്പ് സ്പേസ് നെറ്റ്വർക്കുകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കുകയാണ്. ലാൻഡിങ്ങിന് മുന്നോടിയായി പേടകമെടുത്ത കൂടുതൽ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News