ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരണം 15 ആയി, 29 കുട്ടികൾ ചികിത്സയിൽ

ഗാന്ധിനഗര്‍:ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം തീവ്രമാകുന്നു. രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി. നിലവില്‍ ഇരുപത്തിയൊമ്പത് കുട്ടികള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രോ?ഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ ഒരെണ്ണം മാത്രമാണ് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനയില്‍ ചാന്ദിപുര വൈറസ് ആണെന്ന് തെളിഞ്ഞത്. ബാക്കിയുള്ള ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ ലക്ഷണങ്ങള്‍ സമാനമായതിനാല്‍ ചാന്ദിപുരവൈറസ് ആയിത്തന്നെ കണക്കാക്കി ചികിത്സ നല്‍കാനാണ് ആരോ?ഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

വരുംദിവസങ്ങളില്‍ വൈറസിന്റെ വ്യാപനമുണ്ടാകുമെന്നും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവിലുള്ള 29 കേസുകളില്‍ 26 എണ്ണം ഗുജറാത്തില്‍ നിന്നാണ്, രണ്ടുപേര്‍ രാജസ്ഥാനില്‍ നിന്നും ഒരാള്‍ മധ്യപ്രദേശില്‍ നിന്നുമാണ്. പതിനഞ്ചുമരണങ്ങളില്‍ പതിമൂന്നെണ്ണം ഗുജറാത്തില്‍ നിന്നാണ്, ഓരോ മരണങ്ങള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും.

?ഗുജറാത്തിലെ സബര്‍കാന്ത, ആരവല്ലി, മെഹ്‌സാന, രാജ്‌കോട്ട്, അഹമ്മദാബാദ് സിറ്റി, മോര്‍ബി, പഞ്ച്മഹല്‍ തുടങ്ങിയ ഭാ?ഗങ്ങളിലണ് രോ?ഗവ്യാപനമുള്ളത്.

കഴിഞ്ഞ പതിനാറുദിവസത്തിനിടെ മാത്രം പതിനഞ്ച് കുട്ടികളാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കടുത്ത ജാ?ഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസ് ബാധയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോ?ഗം ബാധിച്ചവരായിത്തന്നെ പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കമ്മ്യൂണിറ്റി സെന്ററുകള്‍ക്കും പ്രാഥമികാരോ?ഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ രോഗം ബാധിച്ചാല്‍ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാല്‍ ആരോ?ഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു.

എന്താണ് ചാന്ദിപുര വൈറസ്?

റാബ്‌ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതല്‍ പതിനാല് വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണല്‍ ഈച്ചകളിലൂടെയും രോ?ഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ് രോ?ഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ലക്ഷണങ്ങള്‍

കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എന്‍സെഫലൈറ്റിസിനും സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എന്‍സെഫലൈറ്റിസ് ബാധിക്കുന്നതോടെ രോഗം കൂടുതല്‍ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.

പേരിനുപിന്നില്‍

ഇന്ത്യയുടെ പലഭാഗങ്ങളിലും 2000-ന്റെ തുടക്കകാലത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.1965-ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചാന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ചാന്ദിപുര വൈറസ് എന്ന പേരുവന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപനം ഉണ്ടായിരിക്കുന്നത് 2003-04 കാലഘട്ടത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളില്‍ നിന്നുമായി അന്ന് മുന്നൂറിലേറെ കുട്ടികളാണ് മരിച്ചത്.

ചികിത്സ

ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നിലവില്‍ നല്‍കിവരുന്നത്. ആന്റിറെട്രോവൈറല്‍ തെറാപ്പിയോ, വാക്‌സിനോ ലഭ്യമല്ല. ചുരുങ്ങിയസമയത്തിനുള്ളില്‍ രോഗം ഗുരുതരമാകുമെന്നതാണ് സങ്കീര്‍ണമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News