എസ്.ഐയുടെ മക്കള്‍ ടിപ്പറിന് അടിയിലോ റെയില്‍വേ ട്രാക്കിലോ മരിച്ചു കിടക്കും; സാമൂഹിക പ്രവര്‍ത്തകനെതിരെ കേസ്

തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ചെന്ന് ആരോപണം നേരിടുന്ന എസ്ഐയുടെ മക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയ സാമൂഹിക പ്രവര്‍ത്തകനെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ പാച്ചിറ നവാസിനെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. എസ്ഐയുടെ മക്കള്‍ ടിപ്പറിന് അടിയിലോ റെയില്‍വേ ട്രാക്കിലോ മരിച്ചുകിടക്കുമെന്ന് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു.

ബൈക്ക് നിര്‍ത്തി മൂത്രം ഒഴിക്കാന്‍ ഇറങ്ങിയ രോഗിയായ യുവാവിനെ മര്‍ദിച്ച എസ്‌ഐ സനല്‍കുമാറിന്റെ മക്കള്‍ക്കെതിരെയും കുടുംബത്തിനെതിരെയും വധഭീഷണി മുഴക്കിയത്. ഇക്കഴിഞ്ഞ 22നാണ് നവാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്തത്. എസ്ഐയുടെ മര്‍ദനത്തില്‍ പരിക്കേറ്റ സുധീര്‍ഖാന്റെ മക്കളോടാണ് ആഹ്വാനം.

എസ്ഐയുടെ പേര് ഓര്‍ത്തുവെക്കണമെന്നും എസ്ഐയുടെ മക്കളെ ഏതെങ്കിലും ടിപ്പറിന് അടിയിലോ പൊട്ട കിണറ്റിലോ റെയില്‍വേ ട്രാക്കിലോ മരിച്ചു കിടന്നെന്ന വാര്‍ത്ത നിങ്ങള്‍ കേള്‍ക്കുമെന്നും നവാസ് പറയുന്നത് ദൃശങ്ങളിലുണ്ട്. ഇതിനോടകം 25000 ആളുകള്‍ ഈ വീഡിയോ കണ്ടു. നവാസിന്റെ സിം കാര്‍ഡ്, ഫോണ്‍ എന്നിവ പൂവാര്‍ പോലീസിന് മുന്നില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News