അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്‌ഐക്കുമെതിരെ കേസെടുത്തു

കൊച്ചി :നടി അൻസിബാ ഹസന്റെ പരാതിയിൽ ഒടുവിൽ കേസെടുത്ത് പോലീസ്. നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മ എന്നിവർക്കെതിരെയാണ് ഹിൽപാലസ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തേ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ പോലീസ്, തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇപ്പോൾ കേസെടുത്തത്. നേരത്തേ നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ആദ്യഘട്ടത്തിൽ പോലീസ് അവഗണിക്കുകയും പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.

വ്യാജ പരാതിയുടെ മറവിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയത്. ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്നും, തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. നിയമവിരുദ്ധമായി തന്നെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും അൻസിബ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയത്. ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News