‘സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി’ യുവനോവലിസ്റ്റ് അഖില്‍ പി. ധര്‍മജന്റെ പരാതിയില്‍ എഴുത്തുകാരി ഇന്ദുമേനോനെതിരെ കേസെടുത്ത് കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്‌ യുവനോവലിസ്റ്റ് അഖില്‍ പി. ധർമജൻ എഴുത്തുകാരി ഇന്ദുമേനോനെതിരെ നല്‍കിയ പരാതിയില്‍ കോടതി കേസെടുത്തു.

സെപ്തംബർ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുൻപാകെ ഇന്ദു മേനോൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.

അഖില്‍ പി ധർമജന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം നേടിക്കൊടുത്ത നോവലായ റാം കെയർ ഓഫ് ആനന്ദിയുടെ ഉള്ളടക്കത്തെച്ചൊല്ലി ഇന്ദു മേനോൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശനമുന്നയിച്ചിരുന്നു.

‘സ്വജനപക്ഷപാതം, കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചതുകൊണ്ട്, അല്ലെങ്കില്‍ വായിക്കാതെ ഇൻപിൻ സാറ്റി കുത്തിയത്- കറക്കിക്കുത്തിയത് കൊണ്ട്, ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് പോകാത്തതുകൊണ്ട് എന്നീ നാലുകാരണങ്ങള്‍ അല്ലാതെ ആ പുസ്തകം തിരഞ്ഞെടുക്കപ്പെടും എന്ന് താൻ വിശ്വസിക്കുന്നില്ല’ എന്നായിരുന്നു ഇന്ദു മേനോൻ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രത്യക്ഷമായും പരോക്ഷമായും ഉള്ള സ്വജനപക്ഷപാതപരമായ ഗൂഢാലോചനയും അഴിമതിയും ആണ് ഈ അവാർഡിന് പിന്നിലെന്നും കൈക്കൂലിയോ പ്രതിഫലമോ മറ്റെന്തെങ്കിലും ഉണ്ടോ ഇതിനുപിറകില്‍ എന്ന് സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ദു മേനോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News