പാകിസ്താനിൽ കാവൽ പ്രധാനമന്ത്രി;തിരഞ്ഞെടുപ്പ് വരെ നയിക്കും

ഇസ്ലാമാബാദ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്താനിലെ കാവല്‍ പ്രധാനമന്ത്രിയായി സെനറ്റര്‍ അന്‍വാര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷനേതാവ് രാജ റിയാസും രണ്ട് റൗണ്ടുകളായി നടത്തിയ ചര്‍ച്ചയിലാണ് അന്‍വാറിനെ കാവല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. വര്‍ഷാവസാനം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് കാക്കറിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരായിരിക്കും മേല്‍നോട്ടം വഹിക്കുക.

കാക്കറിനെ കാവല്‍ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചുള്ള കത്തില്‍ ഷെഹബാസ് ഷരീഫും പ്രതിപക്ഷനേതാവും സംയുക്തമായി ഒപ്പുവെച്ചതായും പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, നിര്‍ദേശം പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകരിച്ചതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയില്‍നിന്നുള്ള സെനറ്ററാണ് കാക്കര്‍. 2018 മുതല്‍ പാക് സെനറ്റില്‍ അംഗമാണ്. ബലൂചിസ്താന്റെ തെക്ക്- പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. കാവല്‍ മന്ത്രിസഭയെ കാക്കര്‍ തീരുമാനിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്താന്‍ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നിര്‍ദേശം നല്‍കിയത്. ഭരണഘടനപ്രകാരം 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News