യു ടേൺ എടുക്കുന്നതിനിടെ കാർ ഓട്ടോയിലിടിച്ചു, രക്ഷിതാക്കളുടെ മടിയിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികക്ക് ദാരുണന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്.

നായ്‌ക്കെട്ടിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെ കോട്ടക്കുന്നില്‍ വെച്ച് ഒരു കാര്‍ യു ടേണ്‍ എടുക്കുന്നതിനിടെ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാത പിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകുന്ന വഴിയായിരുന്നു അപകടം. അര്‍ജുനന്‍, രാജേശ്വരി എന്നിവര്‍ സഹോദരങ്ങളാണ്. അപകടത്തില്‍ മറ്റാര്‍ക്കും വലിയ പരിക്കുകളേറ്റിട്ടില്ല.

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്. 23 വയസുകാരനാണ് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

പോസ്റ്റിലിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയ്യാറായില്ല. മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ആക്ഷേപമുണ്ട്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും 23 കാരന്‍റെ  ജീവൻ രക്ഷിക്കാനായില്ല.

108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News