‘പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യംവെക്കുന്നു’ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ

ഒട്ടാവ: അധോലോക നേതാവും കുപ്രസിദ്ധ കുറ്റവാളിയുമായ ലോറന്‍സ് ബിഷ്‌ണോയിയേയും സംഘത്തെയും തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിഷ്‌ണോയിയും സംഘവും സിഖ്- കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട ഖലിസ്താന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യംവെയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കാനഡയുടെ പുതിയ നീക്കം. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കാനഡയിലെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പ്രതികരിച്ചു.

“കാനഡയിലെ ഓരോ വ്യക്തിക്കും അവരുടെ വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി ജീവിക്കാൻ അവകാശമുണ്ട്. ഒരു സർക്കാർ എന്ന നിലയില്‍ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ അടിസ്ഥാനപരമായ ഉത്തരവാദിത്വമാണ്. ബിഷ്‌ണോയി സംഘം ചില സമുദായങ്ങളെ ഭീകരതയ്ക്കും അതിക്രമത്തിനും ഇരയാക്കിയിട്ടുണ്ട്. ഈ സംഘത്തെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്  ഇവരുടെ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണ്”, ഗാരി അഭിപ്രായപ്പെട്ടു.

2023 ജൂണില്‍ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതോടെയാണ് ബിഷ്‌ണോയ് സംഘത്തേക്കുറിച്ച് കാനഡയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. 2024-ല്‍ പഞ്ചാബി ഗായകരായ എ.പി ദില്ലിയോണ്‍, ഗിപ്പി ഗ്രൂവല്‍ എന്നിവരുടെ കാനഡയിലെ വസതിക്കുനേരെ വെടിയുതിര്‍ത്തതിന്‍റെ ഉത്തരവാദിത്വം ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. തുടർന്ന് സിഖ് സമൂഹം ഒന്നടങ്കം ബിഷ്‌ണോയി സംഘത്തിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടിരുന്നു.

നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ, കാനഡയ്ക്കുനേരെ അക്രമങ്ങള്‍ അഴിച്ചുവിടാനായി ഇന്ത്യ ബിഷ്‌ണോയി സംഘത്തെ ഉപയോഗിക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങളെ ഇന്ത്യ തള്ളി.

നിലവില്‍ അഹമ്മദാബാദിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് ലോറന്‍സ് ബിഷ്‌ണോയി. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്നും ലോറന്‍സ് ബിഷ്‌ണോയി ഭീഷണി മുഴക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News