KeralaNews

വീണാ ജോർജിനെ മാറ്റില്ല; മന്ത്രിസഭ പുനഃസംഘടന നവംബറിൽ; ഗണേഷും കടന്നപ്പള്ളിയും മന്ത്രിക്കസേരയിലെത്തും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാർ മന്ത്രിസഭാ പുനഃസംഘടനയിൽ സിപിഎമ്മിന്‍റെ മന്ത്രിമാരിൽ മാറ്റമുണ്ടാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആരോഗ്യമന്ത്രി വീണ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ജയരാജൻ വ്യക്തമാക്കി. മുന്നണി ചർച്ചചെയ്യുകയോ, തീരുമാനം കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ മന്ത്രി വീണാ ജോർജിനെയും സ്പീക്കർ എഎൻ ഷംസീറിനെയും മന്ത്രിസഭാ പുനഃസംഘടനയിൽ മാറ്റുമെന്ന രീതിയിൽ കഴിഞ്ഞദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപി ജയരാജൻ നിലപാട് വ്യക്തമാക്കിയത്. സർക്കാരിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്‍റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണെന്നും ഇപി ജയരാജൻ പറഞ്ഞു.

മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനുമാണ് ഈ ശ്രമമെന്നും മുൻ മന്ത്രി കൂടിയായ ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് നിപ പ്രതിരോധം നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്. കേരളത്തിന്‍റെ ആരോഗ്യ മന്ത്രി കഴിവുറ്റതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭ പുനഃസംഘടനയിൽ എൽഡിഎഫ് സർക്കാർ 2021 ൽ അധികാരത്തിൽ വന്നപ്പോഴുണ്ടായിരുന്ന ധാരണപ്രകാരമുള്ള തീരുമാനമുണ്ടാകുമെന്നാണ് ഇപി പറയുന്നത്. എല്ലാ ഘടകകക്ഷികൾക്കും തുല്യ പരിഗണനയുള്ള മുന്നണിയാണ് എൽഡിഎഫ്. സർക്കാർ 2021 ൽ അധികാരത്തിൽ വന്നപ്പോൾ ചില ധാരണകളുണ്ടായിരുന്നു. രണ്ടര വർഷം കഴിഞ്ഞ്, ഇപ്പോഴത്തെ കണക്ക് പ്രകാരം നവംബറോടെയാകും ധാരണ പ്രകാരമുള്ളവരെ മന്ത്രിമാരാക്കുന്നതെന്നും ഇപി പറഞ്ഞു.

നവംബറിൽ നടക്കാൻ പോകുന്ന പുനഃസംഘടനയിൽ രണ്ട് മന്ത്രിമാർക്കാണ് പകരക്കാരെത്തുക. ഐഎൻഎല്ലിന്‍റെ അഹമ്മദ് ദേവർകോവിലും, ജനാധിപത്യ കേരളാ കോൺഗ്രസിന്‍റെ ആന്‍റണി രാജുവും സ്ഥാനത്ത് നിന്ന് മാറും. പകരം കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തും. അതേസമയം എൽജെഡി ഉൾപ്പെടെയുള്ള പാർട്ടികളും മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button