ഭോപ്പാല്‍: ‘ഹലോ… ഇത് ദിവ്യയാണ്… വാട്‌സാപ്പില്‍ വന്ന ഒറ്റ മെസ്സേജില്‍ തുടങ്ങിയ സൗഹൃദത്തിനൊടുവില്‍ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നഷ്ടമായത് 21.06 കോടി രൂപ. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയും മധ്യപ്രദേശ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ചീഫ് റിട്ടേണിങ് ഓഫീസറുമായ അശോക് വിജയ്വര്‍ഗീയ (70) ആണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ തട്ടിപ്പുകളിലൊന്നിന് ഇരയായത്.
2025 ഡിസംബര്‍ മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. വിദേശരാജ്യങ്ങളിലടക്കം പടര്‍ന്നുപന്തലിച്ച വന്‍ തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിലെന്ന് ഗ്വാളിയോര്‍ സ്റ്റേറ്റ് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുക്കപ്പെട്ട 21 കോടി രൂപ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപതിനായിരത്തിലധികം ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് സംഘം വെളുപ്പിച്ചെടുത്തത്.
ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ എന്ന് പരിചയപ്പെടുത്തിയാണ് ‘ദിവ്യ’ എന്ന വ്യാജപേരില്‍ യുവതി അശോകിനെ വാട്‌സാപ്പില്‍ ബന്ധപ്പെടുന്നത്. ‘യു.എസ്.ഡി.ടി’ എന്ന ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ചുരുങ്ങിയ സമയം കൊണ്ട് വന്‍ലാഭം കൊയ്യാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് വ്യാജ ട്രേഡിങ് പോര്‍ട്ടലിന്റെ ലിങ്ക് നല്‍കി അക്കൗണ്ട് തുറപ്പിച്ചു.
ആദ്യഘട്ടത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 25-ന് നാല് തവണയായി 10,000 രൂപ വീതം അശോക് നിക്ഷേപിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഒരു ലക്ഷം രൂപ കൂടി നിക്ഷേപിച്ചു. പോര്‍ട്ടലില്‍ ലാഭം കാണിച്ചതോടെ അശോക് ഇതില്‍ വിശ്വസിച്ചു. തുടര്‍ന്ന് ജനുവരി ഏഴിന് അശോകിന്റെ അക്കൗണ്ടിലേക്ക് 1.88 ലക്ഷം രൂപ ലാഭവിഹിതമായി സംഘം അയച്ചുകൊടുത്തു. പണം യഥാര്‍ത്ഥത്തില്‍ അക്കൗണ്ടിലെത്തിയതോടെ പോര്‍ട്ടല്‍ വ്യാജമല്ലെന്ന് അശോക് ഉറപ്പിച്ചു. തൊട്ടുപിന്നാലെ ലക്ഷങ്ങളും കോടികളും അശോക് പോര്‍ട്ടല്‍ വഴി നിക്ഷേപിക്കാന്‍ തുടങ്ങി. അശോകിന്റെ സാമ്പത്തിക ഉപദേശം വിശ്വസിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ 35-ഓളം പേരും ഇതില്‍ പണം നിക്ഷേപിച്ചതായാണ് വിവരം.
മാസങ്ങള്‍ കൊണ്ട് 21.05 കോടി രൂപയാണ് അശോക് നിക്ഷേപിച്ചത്. ഇതിലൂടെ 33.25 കോടി രൂപ ലാഭം ലഭിച്ചതായി ട്രേഡിങ് പോര്‍ട്ടലില്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നത്. ലാഭവിഹിതം പിന്‍വലിക്കണമെങ്കില്‍ 10.84 കോടി രൂപ ഇന്‍കം ടാക്‌സ് ഇനത്തില്‍ അടയ്ക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇതിനായി ഇവര്‍ 5.34 കോടി രൂപ തങ്ങള്‍ അടയ്ക്കാമെന്നും ബാക്കി തുക അശോക് നല്‍കണമെന്നും വിശ്വസിപ്പിച്ചു. വീണ്ടും പണം നല്‍കിയെങ്കിലും തുക പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ‘റിസ്‌ക് മാര്‍ജിന്‍’ ഇനത്തില്‍ ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് 70-കാരന് മനസ്സിലായത്.
തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയ ശേഷം പോലീസിനോ ബാങ്കുകള്‍ക്കോ ഫ്രീസ് ചെയ്യാന്‍ കഴിയാത്തവിധം നാല് ലെയറുകളുള്ള സങ്കീര്‍ണ്ണമായ ശൃംഖലയിലൂടെയാണ് പണം മാറ്റിയത്. ആദ്യഘട്ടത്തില്‍ പണം വന്നത് 77 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പോയത്. രണ്ടാം ഘട്ടത്തില്‍ ഇതില്‍ നിന്ന് 493 അക്കൗണ്ടുകളിലേക്ക് പണം മാറ്റി. പിന്നീട് മൂന്നാം ഘട്ടത്തില്‍ 12,700 അക്കൗണ്ടുകളിലേക്ക് തുക പകുത്തു നല്‍കുകയാണ് ഉണ്ടായത്. നാലാം ഘട്ടത്തില്‍ 7,500 ഓളം ഇടപാടുകളിലൂടെ എ.ടി.എം, ഗിഫ്റ്റ് വൗച്ചറുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍, മറ്റ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്നിവയായി പണം പൂര്‍ണ്ണമായും പിന്‍വലിച്ചു.
കേരളം, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബംഗാള്‍ തുടങ്ങിയ 12-ഓളം സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ‘മ്യൂള്‍ അക്കൗണ്ടുകള്‍’ ആണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി ആക്ടിലെയും വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. നിലവില്‍ രണ്ട് കോടിയോളം രൂപ പോലീസിന് ഫ്രീസ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
English Summary
In one of the country’s largest digital frauds, a 70-year-old senior Chartered Accountant, Ashok Vijayvargiya, from Gwalior, Madhya Pradesh, was swindled out of Rs 21.06 crore. The scam, spanning from December 2025 to July 2026, began with a single WhatsApp message from a profile named ‘Divya’, claiming to be an investment advisor. The victim was lured into investing in USDT cryptocurrency through a fake trading portal, which initially gave a real profit payout of Rs 1.88 lakh to gain his trust. Believing the platform, Vijayvargiya invested crores, only to be blocked when attempting to withdraw his virtual profits of Rs 33.25 crore. The Gwalior Cyber Cell revealed that the fraudsters laundered the money through a highly complex 4-layer network involving over 20,000 mule bank accounts across 12 states, including Kerala and Tamil Nadu. Police have registered a case and managed to freeze around Rs 2 crore so far.


