KeralaNews

ബസിൽ സിഐടിയു കൊടികുത്തി; കോട്ടും സ്യൂട്ടും ധരിച്ച് ലോട്ടറി വിറ്റ് ബസ് ഉടമ

കോട്ടയം: അതിജീവനത്തിനായി പ്രതീകാത്മക സമരം നടത്തി സംരംഭകനായ വിമുക്തഭടൻ. തിരുവാർപ്പ് സ്വദേശിയും വെട്ടിക്കുളങ്ങര ബസ് ഉടമയുമായ രാജ്മോഹനാണ് കോട്ടും സ്യൂട്ടും ധരിച്ച് ലോട്ടറി വിൽപ്പന നടത്തിയത്. തിരുവാർപ്പ് ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു ബസ് ഉടമയുടെ ഒറ്റയാൾ സമരം.

കഴിഞ്ഞ ശനിയാഴ്ച തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പ്- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സിഐടിയു കൊടികുത്തിയതാണ് ഒറ്റയാൾ സമരം നടത്താൻ രാജ്മോഹനെ പ്രേരിപ്പിച്ചത്. രാജ്മോഹന് നാല് ബസുകളാണ് ഉള്ളത്. അതിൽ നഷ്ടമില്ലാതെ ഓടുന്ന ഏക ബസിലാണ് സിഐടിയു കൊടികുത്തിയത്.

ബസ് സർവീസ് നഷ്ടത്തിലാണെങ്കിലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാറുണ്ടെന്നു രാജ്മോഹൻ പറയുന്നു. ബസിൽ കൊടികുത്തി സമരം നടത്തിയവരിൽ തൻ്റെ ബസിലെ തൊഴിലാളികൾ ആരും തന്നെ ഇല്ല. രാഷ്ട്രീയ വൈരാഗ്യമാണ് തൻ്റെ സംരംഭത്തെ തകർക്കുവാൻ കാരണമാകുന്നതെന്ന് രാജ്മോഹൻ വെട്ടിക്കുളങ്ങര ആരോപിച്ചു.

ലേബർ ഓഫീസർ മുമ്പാകെ എഴുതി തയ്യാറാക്കിയ കരാർ പ്രകാരമാണ് നിലവിൽ സർവീസ് നടന്നുവരുന്നത്. ബസ് കൊടികുത്തി തടഞ്ഞതോടെ തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയിലേയ്ക്ക് തള്ളിവിടുകയാണ് സിഐടിയു ചെയ്തത്. സംസ്ഥാന സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇടതുഭരണം നടക്കുന്ന തിരുവാർപ്പ് പഞ്ചായത്തിൽ തൊഴിൽ നശിപ്പിക്കുകയാണ് ഇടതു പ്രസ്ഥാനങ്ങൾ ചെയ്യുന്നതെന്നു അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വെട്ടിക്കുളങ്ങര ബസ് സർവീസ് ഇല്ലാതാക്കാനുള്ള ആക്രമണങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും രാജ്മോഹൻ വെട്ടിക്കുളങ്ങര കൂട്ടിച്ചേർത്തു. ബസ് സർവീസ് മുടങ്ങിയതോടെ വിദ്യാർഥികളും ഉദ്യോഗാർഥികളും യാത്രാക്ലേശം നേരിടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button