25.2 C
Kottayam
Sunday, May 19, 2024

ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്;തൃശ്ശൂരിൽ യുവാവ് മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

Must read

തൃശ്ശൂർ: ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. അരിമ്പൂര്‍ വെളൂത്തൂര്‍ ദേശത്ത് ചുള്ളിപ്പറമ്പില്‍ അക്ഷയ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

ആനന്ദപുരം സ്വദേശി കൊല്ലപറമ്പില്‍ സഹില്‍, മൂര്‍ക്കനാട് സ്വദേശി കരിക്കപറമ്പില്‍ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ്, തൊട്ടിപ്പാള്‍ നെടുമ്പാള്‍ സ്വദേശി മണ്ണൂര്‍ വീട്ടില്‍ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്പില്‍ വെച്ചായിരുന്നു സംഭവം. രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേര്‍ന്നാണ് കുത്തേറ്റത്.

രണ്ടുമാസം മുമ്പ് മൂര്‍ക്കനാട് പ്രദേശത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

ചുള്ളിപ്പറമ്പില്‍ സുഭാഷ് ചന്ദ്രബോസിന്റെയും ലളിതയുടെയും മകനാണ് അക്ഷയ്. സഹോദരന്‍ അഭിഷേക്. അക്ഷയിന്റെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week