കോട്ടയം:കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മന്ത്രി വി എൻ വാസവനും, ആരോഗ്യ മന്ത്രി വീണ ജോർജും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പത്താം വാർഡിൻ്റെ ശുചിമുറിയോട് ചേർന്നാണ് പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും , ഈ ഭാഗത്ത് നിന്നവരാകണം അപകടത്തിൽപ്പെട്ടതെന്നും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി ജയകുമാർ.
പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പൂർണമായും അടച്ചിട്ടിരുന്നതാണെന്നും സൂപ്രണ്ട്.അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ 14, 10 വാർഡിലുണ്ടായിരുന്ന 120 പേരിലധികം വരുന്ന രോഗികളെ സമീപത്തെ മറ്റ് വാർഡിലേക്ക് പൂർണമായും മാറ്റിയതായും സൂപ്രണ്ട് അറിയിച്ചു.
മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്.ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്.അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്.
അഗ്നിരക്ഷാ സേനയും, പോലീസും അടക്കമുള്ള സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്.മൂന്ന് നിലയിലുള്ള പഴയ കെട്ടിടം ആയിരുന്നു ഇത്.അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.

