മയാമി: ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്നു ഗോൾ ജയത്തോടെ നോക്കൗട്ട് പ്രവേശനം ഗംഭീരമാക്കി ബ്രസീൽ. സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് സിയിൽ നിന്ന് ബ്രസീൽ നോക്കൗട്ടിലെത്തി.
ഏഴാം മിനിറ്റിൽ സ്കോട്ടിഷ് ഡിഫൻഡർ സ്കോട്ട് മക്‌കെന്നയുടെ പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ. മക്‌കെന്നയെ റയാൻ ചലഞ്ച് ചെയ്യുകയും അതുവഴി പന്ത് വിനീഷ്യസിലേക്കെത്തുകയുമായിരുന്നു. അനായാസം താരം വലകുലുക്കി. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രൂണോ ഗ്വിമറെസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ വലയിലാക്കി വിനീഷ്യസ് ബ്രസീലിന്റെ ലീഡുയർത്തി. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോൾ. ബ്രസീലിനായി 980 ദിവസങ്ങൾക്കു ശേഷം നെയ്മർ കളിക്കാനിറങ്ങി. പരിക്കിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി താരം ടീമിന് പുറത്തായിരുന്നു.


