30 C
Kottayam
Friday, April 26, 2024

‘ബിപോർജോയ്’ചുഴലിക്കാറ്റ് രൂപപ്പെട്ടു; കനത്ത മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും വിലക്ക്

Must read

തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ‘ബിപോര്‍ജോയ്’ എന്ന് പേരിട്ട ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയായിരുന്നു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി,മിന്നൽ, കാറ്റ് എന്നിവയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 6 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിലക്കേര്‍പ്പെടുത്തി.

കടല്‍ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാലാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തീരദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ മത്സ്യബന്ധനത്തിനേര്‍പ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്കെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ കടലോരമേഖലയിലേക്കുള്ള അവശ്യസര്‍വീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു.

കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തയാറാക്കാനും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week