പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി, നിരീക്ഷണം ശക്തമാക്കി

കോട്ടയം : പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഊമക്കത്തായാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നാണ് ഊമക്കത്ത് കിട്ടിയത്. സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. പാല ബസ് സ്റ്റാന്റിലും കോട്ടയം ബസ് സ്റ്റാൻഡിലും പൊലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വ്യക്തമാക്കിയത്. 

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയോട് ചേ‍ർന്ന് നിലത്തുനിന്ന് കത്ത് കിട്ടിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുതൽ കോട്ടയം എസ്പി വരെയുള്ളവരെ അഭിസംബോധന ചെയ്തായിരുന്നു കത്ത്. രണ്ട് കത്താണ് സ്റ്റാന്റിൽ നിന്ന് ലഭിച്ചത്. ഒന്ന് മറ്റൊന്നിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പായിരുന്നു. 10- 3 -2023 എന്ന തീയതിയാണ് കത്തിൽ നൽകിയിരിക്കുന്നത്. 

അത്ര ​ഗൗരവ സ്വഭാവമുള്ളതായി സംഭവത്തെ പൊലീസ് കാണുന്നില്ല. എന്നാൽ ‌പാലായിൽ സമീപ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബ് സ്ഫോടക വസ്തുക്കൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. ഈ പശ്ചാത്തലങ്ങളിൽ കോട്ടയത്തും പാലയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News