കാറിന് നേരെ ബോംബേറ്; കഞ്ചാവ് കുടിപ്പകയെന്ന് പോലീസ്

ആലങ്ങാട്: മാളികം പീടിക തടിക്കക്കടവില്‍ ഓടികൊണ്ടിരിക്കുന്ന കാറിനു നേരേ ബോംബേറിഞ്ഞ സംഭവത്തില്‍ അന്യസംസ്ഥനത്തുനിന്നു കേരളത്തില്‍ വില്പനക്കെത്തിച്ച കഞ്ചാവിനെച്ചൊല്ലിയുള്ള കുടിപ്പകയെന്നു പോലീസിനു സൂചന. മാളികംപീടിക തടിക്കക്കടവ്-തണ്ടിരിക്കല്‍ റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.

പെരുമ്പാവൂര്‍ വല്ലം സ്വദേശി ബിജു സഞ്ചരിച്ചിരുന്ന കാറിനുനേരേ മറ്റൊരു കാറിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. കാറിന്റെ മുന്‍ ഭാഗത്തു പതിച്ച ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കാറോടിച്ചിരുന്ന ബിജു പരിക്കേല്‍ക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് എറിഞ്ഞ വാഹനം സംഭവശേഷം നിര്‍ത്താതെ പോയതായി നാട്ടുകാര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മാളികം പീടിക മുതല്‍ തടിക്കക്കടവ് വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഇതര സംസ്ഥനത്തുനിന്നെത്തിച്ച കഞ്ചാവിന്റെ വില്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കോട്ടപ്പുറം, തടിക്കക്കടവ് മേഖല കേന്ദ്രീകരിച്ചു ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടക്കുന്നതായി പരാതിയുണ്ട്.

കഴിഞ്ഞ മാസം കോട്ടപ്പുറത്തെ ഫ്‌ലാറ്റ് സമുച്ചയത്തില്‍നിന്നു കഞ്ചാവും മരകായുധങ്ങളുമായി ഒരു സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ബോംബ് കേസുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്നയാള്‍ ആദ്യം താമസിച്ചിരുന്നത് ഈ ഫ്‌ലാറ്റ് സമുച്ചയത്തിലായിരുന്നു. പിന്നീട് ഇയാള്‍ തടിക്കക്കടവ് ഭാഗത്തേക്കു താമസം മാറിയെന്നാണ് വിവരം.

ബോംബ് പൊട്ടിയ സ്ഥലം ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കൂടാതെ ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. റോഡില്‍നിന്നു പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഇതില്‍ ഫൈബറെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വിശദമായി ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം ഫലം വന്നെങ്കിലേ എന്തുതരം ബോംബാണ് ഉപയോഗിച്ചതെന്നു വ്യക്തമാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News