ഹമാസ് ബന്ദിയാക്കിയ ജർമൻ യുവതിയുടെ മൃതദേഹം കണ്ടെത്തി; സ്ഥിരീകരിച്ച് ഇസ്രയേൽ

ടെല്‍ അവീവ്: ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതി ഷാനി ലൂക്ക് മരിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേല്‍. യുവതിയുടെ മൃതദേഹം സൈന്യം കണ്ടെത്തിയതായി ഷാനിയുടെ കുടുംബവും സ്ഥിരീകരിച്ചു. ഏറെ സങ്കടത്തോടെ ഷാനിയുടെ മരണവാര്‍ത്തയറിക്കുന്നതായി യുവതിയുടെ സഹോദരി ആഥി ലൂക്ക് സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് 23-കാരിയായ ഷാനി ലൂക്കിനെ ബന്ദിയാക്കുന്നത്. യുവതിയെ നഗ്‌നയായനിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹമാസ് സംഘം യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവര്‍ക്ക് നേരേ ഹമാസിന്റെ ആക്രമണമുണ്ടായത്. യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല.

ഇതിനിടെ യുവതിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മാതാവ് റിക്കാർഡ ലൂക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഷാനിയെ കുറിച്ച് ശുഭകരമായ വാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനിടെയാണ് മരണവിവരം സ്ഥിരീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News