റോഡിലെ വെള്ളം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽ പെട്ടു, തെരച്ചിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: പുത്തൂർ കൈനൂർ റോഡിൽ നിറഞ്ഞ വെള്ളം മുറിച്ചു കടക്കുന്നതിനിടെ  ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം തെരച്ചിലിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ പുത്തൂർ പുഴയിലെ കോ ലോത്തുംകടവിലാണ് മൃതദേഹം കണ്ടെത്തിയത്. കൈനൂർ കാരാട്ടുപറമ്പിൽ തിലകൻ മകൻ അഖിൽ (23) ആണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഒഴുക്കിൽ പെട്ടത്. 

ഇയാൾ പുത്തൂരിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മണലിപുഴ കവിഞ്ഞൊഴുകി പുത്തൂർ കൈനൂർ റോഡിൽ വെള്ളം കയറി ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഈ റോഡ് വഴിപോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് റോഡിലെ വെള്ളം മുറിച്ച് കടക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. 

കുറച്ച്മാറി റോഡിലെ വെള്ളം പുഴയിലേക്കാണ് പതിക്കുന്നത്. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച വരെ ഫയർഫോഴ്സ്  തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ എൻ.ഡി.ആർ.എഫ്., ഫയർഫോഴ്സ്, സ്കൂബ ടീം എന്നിവർ സംയുക്തമായി നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് പുത്തൂർ കൈനൂർ റോഡിൽ നിന്നും നാലു കിലോമീറ്റർ അകലെ കോ ലോത്തുംകടവിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച അഖിലിൻ്റെ അമ്മ: ചന്ദ്രിക സഹോദരി: അഖില

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News