‘സ്വസ്ഥത നഷ്ടമാവും, ഇ.ഡിയുടെ വേട്ടയാടലും’ കലാകാരന്മാര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ ബ്ലെസി

കോഴിക്കോട്: താന്‍ സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രത്തിന് ദേശീയപുരസ്‌കാരം നിഷേധിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് സംവിധായകന്‍ ബ്ലെസി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേട്ടയാടുമെന്ന രാഷ്ട്രീയസാഹചര്യം കാരണം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

'ഗാസയിലെ അനീതിയോട് വലിയ അകലത്തില്‍ ഇരിക്കുന്ന നമുക്കിടയിലെ ചെറിയ ശബ്ദങ്ങള്‍ പോലും ഉച്ചത്തിലാക്കാന്‍ കഴിയുന്നില്ല. ഭയമാണ് അതിന് കാരണം. ഭരണകൂടങ്ങളോടുള്ള ഭയം, നിലനില്‍പ്പിനോടുള്ള ഭയം, സ്വന്തത്തോടുള്ള ഭയം. ആ ഭയങ്ങള്‍ കൊണ്ടാണ് പലപ്പോഴും നമ്മുടെ പ്രതികരണങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാവുന്നത്. ഞാനുള്‍പ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണ്. ധൈര്യകുറവല്ല. മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശ്‌നം.' -ബ്ലെസി പറഞ്ഞു.

'ഗള്‍ഫില്‍ നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ ബെസ്റ്റ് ഫിലിം ഡയറക്ടര്‍ എന്ന നിലയില്‍ പങ്കെടുത്തപ്പോള്‍ മഹാരാജ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു, നാഷണല്‍ അവാര്‍ഡ് കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചതെന്ന്. ഞാന്‍ മറുപടിയായി പറഞ്ഞു, എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഇ.ഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.' -ബ്ലെസി തുടര്‍ന്നു.

സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനും മികച്ച സംവിധായകനും ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ ആടുജീവിതത്തിന് ദേശീയപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഒന്ന് പോലും ലഭിച്ചിരുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News