ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി; തലസ്ഥാനത്ത് കനത്ത ജാഗ്രത

ന്യൂഡൽഹി : ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും എൻ ഐ എയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

വൈകിട്ടോടെയാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതായി അഗ്നിശമന സേനക്കും പൊലീസിനും വിവരം ലഭിച്ചത്. അബ്ദുള്‍ കലാം റോഡിലെ എംബസിക്ക് മീറ്ററുകള്‍ അടുത്ത് ഹിന്ദി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊലീസ്, ഫയർഫോഴ്സ്, ഫൊറന്‍സിക് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വലിയ പൊട്ടിത്തെറി കേട്ടെന്നും പുകപടലങ്ങള്‍ ഉയർന്നെന്നും സമീപത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാരൻ പൊലീസിന് മൊഴി നല്‍കി. എംബസിക്ക് മീറ്ററുകൾ അകലെ നിന്നും വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നുവെന്നും സുരക്ഷാ ജീവനക്കാരൻ തേജവ് ഛേത്രിയും പ്രതികരിച്ചു.

പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണെന്നും തേജവ് വ്യക്തമാക്കി. കനത്ത ജാഗ്രതയിലാണ് എംബസി പരിസരം. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ട് അഞ്ച് മണിയോടെ ഡൽഹി എംബസിക്ക് സമീപത്ത് വെച്ച് പൊട്ടിത്തെറി ശബ്ദം ഉണ്ടായതായി ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു.

നേരത്തെ 2021 ജനുവരി 29 ന് എംബസിക്ക് മുൻപില്‍ ബോംബ് സ്ഫോടനമുണ്ടായിരുന്നു. വിജയ് ചൗക്കില്‍  ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുളളവർ പങ്കെടുക്കുമ്പോഴായിരുന്നു നയതന്ത്ര മേഖലയിലെ സ്ഫോടനം. ആ കേസില്‍  അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നിലവിലെ ഇസ്രേയേല്‍ പലസ്തീൻ യുദ്ധം അടക്കമുള്ള സാഹചര്യവും പൊലീസ് അന്വേഷണത്തില്‍ കണക്കിലെടുക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News