റഷ്യയിലും സ്‌ഫോടന ശബ്ദം കേട്ടെന്ന് റിപ്പോര്‍ട്ട്

റഷ്യയിലും സ്‌ഫോടന ശബ്ദം കേട്ടെന്ന് റിപ്പോര്‍ട്ട്. എവിടെയാണ് സ്‌ഫോടനം നടന്നതെന്നോ എത്ര സ്‌ഫോടനങ്ങള്‍ നടന്നെന്നോ വ്യക്തമല്ല. റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാന്‍ കഴിയാത്ത നടപടിയെന്ന് അമേരിക്ക.

യുദ്ധത്തില്‍ ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും എതിര്‍ത്തുനില്‍ക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തെ അപലപിച്ച് ജോ ബൈഡന്‍ രംഗത്തെത്തിയത്.

യുക്രൈനില്‍ മനുഷ്യക്കുരുതി നടക്കുകയാണെങ്കില്‍ അതില്‍ റഷ്യ ആയിരിക്കും പൂര്‍ണ ഉത്തരവാദിയെന്ന് ബൈഡന്‍ വ്യക്തമാക്കി. ലോകത്തിന്റെ പ്രാര്‍ത്ഥന യുക്രൈനൊപ്പമുണ്ട്. വൈറ്റ് ഹൗസിലിരുന്ന് ഇതൊക്കെ താന്‍ നിരീക്ഷിക്കുന്നുണ്ട്. ജി7 രാജ്യങ്ങളുമായും നാറ്റോ സഖ്യവുമായും കൂടിയാലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ ഉടന്‍ അമേരിക്കന്‍ ജനതയോട് സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും. എന്തിനും തയ്യാറെന്നും പുടിന്‍ പറഞ്ഞു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കി. യുക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു.

റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നിട്ടുണ്ട്. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിന്‍ റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്.

അതേസമയം യുക്രൈനില്‍ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതായി ബിബിസി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയോടെ നിരവധി യുക്രൈന്‍ ബാങ്കുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വെബ്സൈറ്റുകളാണ് തകരാറിലായത്. റഷ്യയുമായുള്ള സമീപകാല സംഘര്‍ഷങ്ങളുടെ ഭാഗമായിട്ടാകാം സൈറ്റുകളുടെ തകരാറെന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കമ്പനിയായ നെറ്റ് ബ്ലോക്സ് ട്വീറ്റ് ചെയ്തു. വെബ്സൈറ്റുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ, വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ പ്രൈവറ്റ്ബാങ്കും ബ്ലോക്ക് ആയവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം ലോകരാജ്യങ്ങളെ ആശങ്കയിലാക്കി യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം തുടങ്ങി. ഡോണ്‍ബാസില്‍ സ്ഫോടന ശബ്ദം കേട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News