മുംബൈ: ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്‌മാനെ ടീമിൽ ഉൾപ്പെടുത്തിയതിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിലൊരാളായ ഷാരൂഖ് ഖാനെതിരേ ബിജെപി എംഎൽഎ രംഗത്ത്. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ ആയ സംഗീത് സോം ആണ് താരത്തിനെതിരേ രംഗത്തെത്തിയത്. ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും തീരുമാനത്തെ പിന്തുണച്ച ഷാരൂഖിനെ ‘രാജ്യദ്രോഹി’യെന്നും എംഎൽഎ അധിക്ഷേപിച്ചു.
‘ഇത്തരം കളിക്കാർക്ക് ഇവിടെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു. തന്റെ വിജയത്തിന്റെ വേരുകൾ എവിടെനിന്നാണെന്ന് ഷാരൂഖ് മറന്നു. നിങ്ങൾ ഈ സ്ഥാനത്ത് എത്തിയതിന് പിന്നിൽ ഈ രാജ്യത്തെ ജനങ്ങളാണെന്ന് ഷാരൂഖിനെപ്പോലുള്ള രാജ്യദ്രോഹികൾ മനസ്സിലാക്കണം. ഇത് ഈ രാജ്യം സഹിക്കില്ല. ഇത്തരക്കാർക്ക് ഇവിടെ സ്ഥാനവും ഉണ്ടാകില്ല.’ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ സംഗീത് സോം പറഞ്ഞു.
മിനി ലേലത്തിൽ 9.20 കോടിക്കാണ് കെകെആർ മുസ്തഫിസുർ റഹ്‌മാനെ സ്വന്തമാക്കിയത്. ഐപിഎൽ ലേലത്തിൽ കരാർ ലഭിച്ച ഏക ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മുസ്തഫിസൂർ. നേരത്തെ, താരത്തെ കളിപ്പിച്ചാൽ ഐപിഎൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു. ഈ വിഷയങ്ങളിലൊന്നും ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.


