സുരേഷ് ഗോപിക്ക് അഭിനയം തുടരാം, ബി.ജെ.പി നേതൃത്വം അനുമതി നൽകി‌; താടിവളർത്തിത്തുടങ്ങി

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തിൽ ബി.ജെ.പി. ഉന്നതനേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളിൽ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങിയിട്ടുമുണ്ട്.

ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റ നിലപാട്. എന്നാൽ മാസങ്ങൾ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ ബി.ജെ.പി. കേന്ദ്രനേതൃത്വം അനുകൂല തീരുമാനമെടുത്തിരുന്നില്ല.

ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തിൽ താടിയും സുരേഷ് ഗോപി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു.

ചിത്രീകരണം തിരുവനന്തപുരത്താണ്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29-നാണ് തുടങ്ങുക. ജനുവരി അഞ്ചുവരെയാണ് അനുമതി. ഈ ദിവസങ്ങളിൽ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമാവധിഭാഗം ചിത്രീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News