തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന ദുര്‍ജതി സാഹയാണ് മരിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.

ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിലാണ് സാഹയ്ക്ക് പരിക്കേറ്റത്. മെയ് രണ്ടിനായിരുന്നു സംഭവം. മഗ്രഹാത്ത് നിയോജക മണ്ഡലത്തില്‍ തൃണമൂല്‍ ജിയാസുദ്ദീന്‍ മൊഹല്ലയ്ക്കെതിരെയാണ് സാഹ മത്സരിച്ചത്. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചത്.

ആക്രമണത്തില്‍ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സാഹയുടെ കുടുംബം ആവശ്യപ്പെട്ടു. വോട്ടിംഗ് കേന്ദ്രത്തിന് മുന്‍പില്‍വെച്ചാണ് സാഹയ്ക്ക് മര്‍ദ്ദനമേറ്റതെന്നും, സംഭവം കണ്ടിട്ടും പോലീസ് ഇടപെട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു.

മൊഹല്ലയുടെ കൂട്ടാളികളാണ് സാഹയെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസുകാര്‍ തയ്യാറായില്ല. സംഭവത്തില്‍ സിബിഐ അന്വേഷണം വേണം. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഭാര്യ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News