തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വ്യാജ മോഷണ പരാതിയുടെ പേരിൽ കസ്റ്റഡിയിൽ കഴിഞ്ഞ ബിന്ദു പൊലീസിന് മൊഴി നൽകി. പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക പൊലീസ് സംഘത്തിനാണ് മൊഴി നൽകിയത്. ആറര മണിക്കൂറോളം നേരമാണ് പൊലീസ് ബിന്ദുവിൽ നിന്ന് മൊഴിയെടുത്തത്.
തനിക്കെതിരെ വ്യാജ പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയേലിനെതിരെ അന്വേഷണം വേണമെന്ന് ബിന്ദു പൊലീസിനോട് ആവശ്യപ്പെട്ടു.പരാതിക്കാരിയായ വീട്ടുമ ഓമന ഡാനിയൽ വ്യാജ കേസിൽ തന്നെ പ്രതിയാക്കി അപമാനിച്ചുവെന്നാണ് ബിന്ദു മൊഴി നൽകിയിരിക്കുന്നത്.
ചുള്ളിമാനൂർ സ്വദേശി ബിന്ദു ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ചു. അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ ബിന്ദുവിനെ വിട്ടയച്ചു.

