ആര്‍.എസ്.എസ് ക്രിമിനലിനോട് ഞാന്‍ മാപ്പു ചോദിച്ചുപോകുമെന്നത് വെറും വ്യാമോഹം മാത്രം; വ്യാജ പ്രചരണങ്ങളില്‍ ബിന്ദു അമ്മിണിയുടെ മറുപടി

കോഴിക്കോട്: ആര്‍.എസ്.എസ് ക്രിമിനലിനോട് താന്‍ മാപ്പ് ചോദിച്ചുപോകുമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു വ്യാജ പ്രചരണങ്ങളില്‍ മറുപടിയുമായി എത്തിയത്. കോഴിക്കോട് ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ച മോഹന്‍ ദാസ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനോട് മാപ്പ് ചോദിച്ചു എന്ന പ്രചാരണമാണ് കൊഴുക്കുന്നത്. ഈ വേളയിലാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മോഹന്‍ ദാസ് എന്ന ക്രിമിനലിനോട് താന്‍ മാപ്പുചോദിച്ചു ചെന്നിരുന്നു എന്ന വിവരം ശരിയാണോ എന്ന് ചോദിച്ച് കഴിഞ്ഞ ദിവസം തന്റെ ഫോണില്‍ വെള്ളയില്‍ ബീച്ചിനടുത്തുള്ള ഒരാള്‍ മെസ്സേജ് അയച്ചുവെന്നും വെള്ളയില്‍ ബീച്ചില്‍ വെച്ചു നടന്ന അക്രമത്തില്‍ താന്‍ ആണ് പരാതിക്കാരി പിന്നെ എന്തിനു ഞാന്‍ അയാളോട് മാപ്പ് ചോദിച്ചു ചെല്ലണമെന്നും ബിന്ദു അമ്മിണി കുറിച്ചു.

തന്റെ ഫോട്ടോവെച്ച് പ്രൊഫൈല്‍ ഉണ്ടാക്കി അതില്‍ ആര്‍.എസ്.എസിന് വേണ്ടത് കുത്തിത്തിരുകി സ്‌ക്രീന്‍ഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്കളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി എന്ന ദളിത് സ്ത്രീയോടു അടങ്ങാത്ത സ്‌നേഹം മൂത്തു ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം മാത്രമെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

RSS പ്രവര്‍ത്തകനായ മോഹന്‍ ദാസ് എന്ന ക്രിമിനലിനോട് ഞാന്‍ മാപ്പു ചോദിച്ചു ചെന്നിരുന്നു എന്ന വിവരം ശരിയാണോ എന്ന് ചോദിച്ച് ഇന്നലെ എന്റെ ഫോണില്‍ വെള്ളയില്‍ ബീച്ചിനടുത്തുള്ള ഒരാള്‍ മെസ്സേജ് അയച്ചു. വെള്ളയില്‍ ബീച്ചില്‍ വെച്ചു നടന്ന അക്രമത്തില്‍ ഞാന്‍ ആണ് പരാതിക്കാരി. പിന്നെ എന്തിനു ഞാന്‍ അയാളോട് മാപ്പ് ചോദിച്ചു ചെല്ലണം. മാത്രമല്ല RSS ക്രിമിനലിനോട് മാപ്പ് ച്ചു ഞാന്‍ ചെല്ലുമെന്നത് വെറും വ്യാമോഹം മാത്രം.
അത് കഴിഞ്ഞപ്പോള്‍ ആണ് അടുത്തത്. മറ്റൊരു സുഹൃത്ത് അയച്ചു തന്ന സ്‌ക്രീന്‍ഷോട്ട് ആണ് ഈ പോസ്റ്റിന് ഒപ്പം ഉള്ളത്.

സംഘപരിവാറിന്റെ സ്വഭാവം ശരിക്കും കാണിച്ചു തരുന്ന ഒന്നാണിത്. എന്റെ ഫോട്ടോവെച്ചു പ്രൊഫൈല്‍ ഉണ്ടാക്കി. അതില്‍ അവര്‍ക്ക് വേണ്ടത് കുത്തിത്തിരുകി സ്‌ക്രീന്‍ഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്കളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നു. ബിന്ദു അമ്മിണി എന്നദളിത് സ്ത്രീയോടു അടങ്ങാത്ത സ്‌നേഹം മൂത്തു ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം. ഇത്തരം പോസ്റ്റ്കള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ സംഘികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കല്‍ ആണ് ചെയ്യുന്നത്.
ക്രിയാത്മകമായി ഒന്നും ചെയ്യാനിലാത്തവര്‍ ഇങ്ങനെ ന്യൂയിസന്‍സ്‌കള്‍ ആയി മാറികൊണ്ടിരിക്കും. അതിന്റെ ക്രെഡിറ്റ് RSS ന് തന്നെയിരിക്കട്ടെ.
ഇതൊന്നും എന്റെ തലയില്‍ കെട്ടിഏല്‍പ്പിക്കാന്‍ നോക്കേണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News