വിവാഹനിശ്ചയത്തിന് പിന്നാലെ ബൈക്കപകടം; യുവാവ് ബൈക്കപകടത്തിൽ മരിച്ചു

പന്തളം: വിവാഹ നിശ്ചയത്തിനുശേഷം സുഹൃത്തിനെ ആശുപത്രിയില്‍ കാണാന്‍പോയ യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. മുത്തൂറ്റ് മൈക്രോ ഫിനാന്‍സ് ചെങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരന്‍ കുളനട ഞെട്ടൂര്‍ സുമി മന്‍സിലില്‍ സുബീക്ക്(24)ആണ് മരിച്ചത്. താജുദ്ദീന്റെയും സഹീറയുടെയും മകനാണ്.

ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടാതെന്നും സംശയിക്കുന്നു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എം.സി.റോഡില്‍ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപമാണ് അപകടം.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം. വൈകീട്ട് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍, രോഗിയായ സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ റോഡരികിലുള്ള ഓടയില്‍ മരിച്ച നിലയിലാണ് സുബീക്കിനെ കണ്ടെത്തിയത്. അടുത്തുതന്നെ ബൈക്കും കിടക്കുന്നുണ്ടായിരുന്നു.

പ്രഭാത സവാരിക്ക് പോയവരാണ് വിവരം അറിയിക്കുന്നത്. രാത്രി വൈകി സുബീക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായും വാഹനം ഇടിച്ച് ഓടയിലേക്ക് തെറിച്ചുവീണതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സഹോദരി: സുമി. കബറടക്കം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News