കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; എന്‍ ഭാസുരാംഗനെ പുറത്താക്കി സിപിഐ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ പുറത്താക്കി സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു.

ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് തവണ ഭാസുരാംഗനെതിരെ നടപടിയെടുത്തിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഭാസുരാംഗനെ നേരത്തെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയായിരുന്നു രണ്ടാമത്തെ നടപടി. 15 വര്‍ഷമായി സിപിഐ അംഗമാണ് ഭാസുരാംഗന്‍.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. എന്‍ ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

ഭാസുരാം​ഗനെ മിൽമയിൽ നിന്നും പുറത്താക്കും. ഇതു സംബന്ധിച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർദേശം നൽകി. ക്ഷീരസംഘം രജിസ്ട്രാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് ഭാസുരാം​ഗൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News