ബെംഗളൂരു: ഭാര്യ ലൈംഗികമായും മാനസികമായും ഉപദ്രവിക്കുന്നതായി യുവാവിന്റെ പരാതി. ബെംഗളൂരു നാഗരഭാവി സ്വദേശിയായ 37-കാരനാണ് 31-കാരിയായ ഭാര്യയ്‌ക്കെതിരേ പോലീസിൽ പരാതി നൽകിയത്. അശ്ലീല വീഡിയോകളിലെ രംഗങ്ങൾ അനുകരിക്കാനും സുഹൃത്തുക്കളുമായി ശാരീരികബന്ധത്തിലേർപ്പെടാനും ഭാര്യ നിർബന്ധിച്ചെന്നും ഒടുവിൽ താമസിക്കുന്ന വില്ലയിൽനിന്ന് ഭാര്യയും കുടുംബവും തന്നെ പുറത്താക്കിയെന്നും യുവാവിന്റെ പരാതിയിലുണ്ട്. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും അടക്കം കൈക്കലാക്കിയശേഷമാണ് ഭാര്യയും ഇവരുടെ മാതാപിതാക്കളും തന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടതെന്നും യുവാവ് ആരോപിച്ചു.
ബെംഗളൂരുവിൽവെച്ച് വിവാഹിതരായ പരാതിക്കാരനും ഭാര്യയും പിന്നീട് ജാക്കുരുവിലെ വില്ലയിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, വില്ലയിലേക്ക് താമസം മാറ്റിയതിന് പിന്നാലെ ഭാര്യാമാതാവ് തന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നാണ് യുവാവിന്റെ ആരോപണം. മകളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കണമെന്നും മകൾക്ക് തന്നെക്കാൾ മികച്ച പുരുഷനെ വരനായി ലഭിക്കുമെന്നും ഭാര്യാമാതാവ് പറഞ്ഞു. ഇതിനുപുറമേ ഭാര്യാപിതാവ് ചിലരെ വീട്ടിലേക്കയച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു.
ഭാര്യ തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. തന്റെ സാമ്പത്തികനിലയെച്ചൊല്ലി പരിഹസിക്കുന്നത് പതിവായിരുന്നു. ഭാര്യയുടെ ആഡംബരജീവിതരീതിക്ക് തന്റെ സാമ്പത്തികം മതിയാകുന്നില്ലെന്ന് പറഞ്ഞായിരുന്നു പരിഹാസം. ഇതിനുപുറമേ, സമ്പന്നരായ സുഹൃത്തുക്കൾക്കൊപ്പമാണ് ഭാര്യ മിക്കസമയവും ചെലവഴിക്കുന്നതെന്നും പാർട്ടികൾക്ക് പോകുന്നതും മദ്യപിക്കുന്നതും സ്ഥിരമാണെന്നും പരാതിയിലുണ്ട്.
ഭാര്യയിൽനിന്ന് ലൈംഗികമായും ഉപദ്രവം നേരിടേണ്ടിവന്നെന്നും യുവാവ് ആരോപിക്കുന്നുണ്ട്. ലൈംഗികമായി നിരന്തരം ഉപദ്രവിച്ചു. അശ്ലീലവീഡിയോകൾ അയച്ചുതരുന്നത് പതിവായിരുന്നു. തുടർന്ന് ഇത്തരം വീഡിയോകളിലെ രംഗങ്ങൾ കിടപ്പറയിൽ അനുകരിക്കാൻ നിർബന്ധിച്ചു. ഇതിനുപുറമേ ഭാര്യയുടെ ഒരു സുഹൃത്തിനൊപ്പം ശാരീരികബന്ധത്തിലേർപ്പെടാനും ഭാര്യ നിർബന്ധിച്ചെന്നും യുവാവ് ആരോപിക്കുന്നു.
ഭാര്യയ്ക്ക് മുൻ ആൺസുഹൃത്തുക്കളുമായി ഇപ്പോഴും ബന്ധമുണ്ടെന്നാണ് യുവാവിന്റെ മറ്റൊരു ആരോപണം. ഇക്കാര്യം ഭാര്യ തന്നെ തന്നോട് സമ്മതിച്ചിട്ടുണ്ടെന്നാണ് യുവാവ് പറയുന്നത്. ദാമ്പത്യപ്രശ്‌നങ്ങളും പീഡനങ്ങളും തുടർക്കഥയായതോടെ 2024 ജൂലായിൽ കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇതിനുപിന്നാലെ 2024 സെപ്റ്റംബറിൽ താമസിക്കുന്ന വില്ലയിൽനിന്ന് തന്നെ പുറത്താക്കിയെന്നും തുടർന്ന് ഭാര്യയെ ഭാര്യാമാതാവ് ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും യുവാവ് പറഞ്ഞു.
വീട്ടിൽനിന്ന് പുറത്താക്കിയപ്പോൾ തന്റെ ഒരു യൂണിഫോമും ലാപ്‌ടോപ്പും മാത്രമാണ് നൽകിയത്. വീട്ടിലുണ്ടായിരുന്ന 1.87 ലക്ഷം രൂപയും സ്വർണമാല ഉൾപ്പെടെയുള്ള ആഭരണങ്ങളും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകളും ഇതുവരെ തിരികെനൽകിയിട്ടില്ലെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. മാത്രമല്ല, തന്റെ ലാപ്‌ടോപ്പിലുണ്ടായിരുന്ന വിവാഹചിത്രങ്ങളും വീഡിയോകളും ഭാര്യവീട്ടുകാർ നീക്കംചെയ്‌തെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും പരാതിയിലുണ്ട്. ഇതെല്ലാം വീണ്ടെടുത്ത് നൽകണമെന്നും ഭാര്യയ്ക്കും വീട്ടുകാർക്കും എതിരേ നിയമനടപടി സ്വീകരിക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം.
അതേസമയം, യുവാവിന്റെ പരാതിയിൽ കേസെടുത്തെങ്കിലും പരാതിയിലെ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവയെല്ലാം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. അതിനിടെ, പരാതിക്കാരനായ 37-കാരനെതിരേ ഭാര്യയും പരാതി നൽകിയതായും വിവരമുണ്ട്. തമിഴ്‌നാട്ടിലാണ് ഭാര്യ യുവാവിനെതിരേ പരാതി നൽകിയിട്ടുള്ളതെന്നും ഈ പരാതിയിൽ തമിഴ്‌നാട്ടിൽ എഫ്‌ഐആർ രജിസ്റ്റർചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
A 37-year-old man from Nagarabhavi, Bengaluru, has filed a police complaint against his 31-year-old wife and her parents, alleging sexual and mental harassment. He claimed his wife forced him to imitate scenes from pornographic videos and pressured him to engage in physical relations with her friends. The complainant also alleged that he was forcibly evicted from his villa after his wife and her family seized his gold and cash.


