NationalNews

കടുത്ത ജലക്ഷാമത്തിൽ ബെം​ഗളൂരു;കുടിവെള്ളം ദുരുപയോ​ഗം ചെയ്താൽ പിഴ

ബെംഗളൂരു: ഏറ്റവും കടുത്ത കുടിവെള്ള പ്രശ്നങ്ങളിലൂടെയാണ് ബെംഗളൂരു ഇന്ന് കടന്നുപോകുന്നത്. ഇതോടെ കുടിവെള്ളത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് ഭരണകൂടം. കുടിവെള്ളം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ‌ കടുപ്പിച്ചിരിക്കുന്നത്.

കുടിവെള്ളം ദുരുപയോഗം ചെയ്താൽ താമസക്കാരിൽ നിന്നും 5,000 രൂപ പിഴയിടാൻ ബെംഗളൂരുവിലെ ഒരു ഹൗസിങ്ങ് സൊസൈറ്റി തീരുമാനമെടുത്തിരിക്കുകയാണ്. ഇത് കണ്ടെത്തുന്നതിന് വേണ്ടി ഒരു ജീവനക്കാരനേയും നിയമിച്ചിട്ടുണ്ട്. വൈറ്റ്ഫീൽഡിൽ ഉള്ള പാം മെഡോസ് സൊസൈറ്റി ഇത്തരത്തിൽ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. നഗരത്തിലെ കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശമാണ് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ്.

ഹൗസിങ് സൊസൈറ്റി താമസക്കാർക്ക് അയച്ച നോട്ടീസിൽ ആണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ബെംഗളൂരു വാട്ടർ സപ്പൈ ആന്റ് സെവറേജ് ബോർഡ് നാല് ദിവസമായി വെള്ളം അനുവദിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. നിലവിലുള്ള മോശം സാഹചര്യത്തെ നേരിടാൻ, ഓരോ യൂണിറ്റിനും ജല ഉപഭോഗം 20 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചതായി സൊസൈറ്റി അറിയിച്ചു. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് കടുത്തശിക്ഷ നൽകാനും സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരും കടുത്ത പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജലവിതരണം സുഗമമാക്കുന്നതിന് കർണാടക മിൽക്ക് ഫെഡറേഷന്റെ പാൽ ടാങ്കറുകൾ ഉപയോഗിക്കാനും നഗരത്തിന്റെ മറ്റ് പ്രാന്തപ്രദേശങ്ങളിലെ കുഴൽക്കിണറുകൾ ഏറ്റെടുക്കാനും സർക്കാർ‌ തീരുമാനിച്ചിട്ടുണ്ട്. വാട്ടർ ടാങ്കിന്റെ ഉടമകൾ രജിസ്റ്റർ ചെയ്യണമെന്നും അല്ലെങ്കിൽ അത് പിടിച്ചെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ബെംഗളൂരു സിറ്റി 3,500 വാട്ടർ ടാങ്കറുകൾ ഉണ്ടെങ്കിലും 10 ശതമാനം മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ നൽകിയിട്ടുള്ള അവസാനദിവസം കഴിഞ്ഞാൽ സീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

നഗരത്തിൽ ജലവിതരണം സുഗമമാക്കുന്നതിനുള്ള മാർഗങ്ങളും സർക്കാർ അന്വേഷിക്കുന്നുണ്ട്. വെള്ളം വിതരണം ചെയ്യുന്നതിന് കർണാടക മിൽക്ക് ഫെഡറേഷനോടും ടാങ്കറുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാലുത്പാദനം കുറഞ്ഞതിനാൽ ടാങ്കറുകൾ ഉപയോഗമില്ലാതെ കിടക്കുകയാണ്.

ഭൂഗർഭജലം കുറഞ്ഞതും ബെംഗളൂരുവിന് തിരിച്ചടിയായിട്ടുണ്ട്. അതിന്റെ ഭാഗമായി നഗരത്തിലെ കുഴൽക്കിണറുകളുടെ ആഴം കൂട്ടാനും സർക്കാരിന് പദ്ധതിയുണ്ട്. കാവേരി നദി ജലസേചനത്തിന് അഞ്ചാം ഘട്ടം മെയ് മാസത്തോടെ പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെയുടെ കീഴിലുള്ള 110 ഗ്രാമങ്ങളിലേക്കും വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button