ബാറിലിരുന്ന് പുകവലിക്കുന്നത് വിലക്കി; ജീവനക്കാരനെ സംഘം ചേർന്ന് കല്ലെറിഞ്ഞുകൊന്നു

കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തിൽ കോട്ടയം സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50)ആണ് കൊല്ലപ്പെട്ടത്.

പ്രതികളായ വേളൂർ പുളിനാക്കൽ നടുത്തരവീട്ടിൽ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (24), വേളൂർ പതിനാറിൽചിറ കാരക്കാട്ടിൽ വീട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

ആക്രമണത്തിൽ തലയ്ക്ക് പിറകിൽ സാരമായി പരിക്കേറ്റ സുരേഷ് വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ജോയ്സ് ബാറിലിരുന്ന് പ്രതികളായ സുരേഷ്, ശ്യാം രാജ്, ആദർശ് എന്നിവർ മദ്യപിക്കുന്നതിനിടെ പുകവലിച്ചു. ഇത് സുരേഷും മറ്റുജീവനക്കാരും വിലക്കി. ഇത് ഇരുക്കൂട്ടരും തമ്മിൽ വാക്കേറ്റത്തിന് വഴിവെച്ചു.

അതോടെ മറ്റ് പ്രതികളായ ഏബൽ ജോണിനേയും ജെബിൻ ജോസഫിനേയും വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ ബാറിന്റെ മുൻവശത്ത് നിന്ന് സുരേഷിനെ ചീത്തവിളിക്കുകയും കയ്യിൽ ഉണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയും ചെയ്തു.

ആക്രമണത്തിൽ പരിക്കേറ്റ സുരേഷിനെ ഉടനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇൻസ്പെക്ടർ എം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരാതിയിൽ കേസെടുത്ത് പ്രതികളെ അറസ്റ്റുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News