27.9 C
Kottayam
Sunday, April 28, 2024

ബാൾട്ടിമോർ പാലം അപകടം: കാണാതായ 6 പേർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു; കപ്പലിലെ 22 ഇന്ത്യക്കാർ സുരക്ഷിതർ

Must read

വാഷിങ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. ‘വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം’ എന്നാണ് തിരച്ചിൽ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് മേരിലൻഡ് ഗവർണർ വെ മൂർ പറ‍ഞ്ഞത്. കാണാതായവർക്ക് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. 

പ്രാദേശിക സമയം വൈകീട്ട് ഏഴരയോടെ തന്നെ ബാക്കിയുള്ള ആറുപേരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന നിഗമനത്തിൽ കോസ്റ്റ്ഗാൻഡ് എത്തിയിരുന്നു. പാലം തകരുമ്പോൾ എട്ടു നിർമാണ തൊഴിലാളികളാണ് പാലത്തിൽ ഉണ്ടായിരുന്നത്. അവരിൽ രണ്ടുപേരെ രക്ഷിക്കാൻ സാധിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചു, പ്രാഥമിക ചികിത്സകൾ നൽകി വിട്ടയച്ചു. 

യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിലാണ് യുഎസിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്നു കപ്പൽ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പൽ ഇടിച്ചു കയറി. മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോർ നഗരത്തിൽ പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റർ) ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്നു നദിയിലേക്കു വീഴുകയായിരുന്നു.

സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. സിനർജി മറൈൻ ഗ്രൂപ്പിനാണ് കപ്പലിന്റെ മേൽനോട്ട ചുമതല. ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു യാത്ര. ഏപ്രിൽ 22ന് അവിടെ എത്തേണ്ടതായിരുന്നെന്ന് കപ്പൽ ട്രാക്കിങ് വെബ്‌സൈറ്റായ വെസൽഫൈൻഡർ റിപ്പോർട്ട് ചെയ്യുന്നു. 27 ദിവസം നീണ്ടുനിൽക്കേണ്ട യാത്രയാണു പുറപ്പെട്ട് അരമണിക്കൂറിനുള്ളിൽ വൻ ദുരന്തത്തിൽ അവസാനിച്ചത്. അപകടസമയം ഷിപ്പിങ് ഭീമന്മാരായ മർസ്കിന്റെ ചരക്കുകളാണു കപ്പലിലുണ്ടായിരുന്നത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു.

അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണ്. ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. സിനർജി മറൈൻ ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം പ്രസ് ഓഫ‌ിസർ പാറ്റ് ആദംസൺ ബ്രിട്ടിഷ് മാധ്യമമായ ബിബിസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാരിൽ ഒരാളുടെ തലയ്ക്കു ചെറിയ പോറൽ ഉണ്ടായെന്നല്ലാതെ മറ്റു പരുക്കുകളൊന്നുമില്ല. കപ്പലിൽ രണ്ടു പൈലറ്റുമാരുണ്ടായിട്ടും ഇത്തരമൊരു അപകടം ഉണ്ടായത് അസാധാരണമാണെന്നും ആദംസൺ പറഞ്ഞു.

അപകടത്തിൽപ്പെട്ട കപ്പലായ ഡാലി, ഈ മാസം 19നാണ് പനാമയിൽനിന്നു ബാൾട്ടിമോറിൽ തിരിച്ചെത്തിയത്. ഏകദേശം 1000 അടി നീളമുള്ള ഡാലി ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ് 2015ലാണ് നിർമിച്ചത്. 2016ൽ ആന്റ്‌വെർപ് തുറമുഖത്ത് കപ്പൽ ഒരു മതിലിൽ ഇടിച്ചിരുന്നു. കപ്പലിനു ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കുണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week