‘മോശം സംസ്ഥാനം, പൗരബോധമില്ലാത്ത ജനങ്ങൾ’; ബിഹാറിനെ വിമര്‍ശിച്ച കെ.വി. അധ്യാപികയ്ക്ക് സസ്‌പെൻഷൻ

പാറ്റ്‌ന: ബിഹാര്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തിയും ജനങ്ങളെ പരിഹസിച്ചുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്രീയ വിദ്യാലയ സങ്കേതന്‍ (കെ.വി.എസ്). ബിഹാറിലെ ജഹാനാബാദ് ജില്ലയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രോബേഷനറി അധ്യാപികയായി ജോലി ചെയ്തിരുന്ന ദീപാലിക്കെതിരേയാണ് അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്‌.

‘രാജ്യത്തുടനീളം എത്രയോ കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്. അവിടെയൊന്നും എന്നെ നിയമിക്കാതെ ഇന്ത്യയിലെ ഏറ്റവും മോശം പ്രദേശത്ത് അവര്‍ എനിക്ക് പോസ്റ്റിങ് നല്‍കി. ആളുകള്‍ക്ക് കൊല്‍ക്കത്തയില്‍ ജോലി ചെയ്യാന്‍ പൊതുവെ ഇഷ്ടമല്ല, അവിടെ പോസ്റ്റിങ് കിട്ടിയാല്‍ പോലും എനിക്ക് കുഴപ്പമില്ലായിരുന്നു. എന്റെ കൂട്ടുകാര്‍ക്ക് ഡാര്‍ജിലിങ്, സില്‍ചാര്‍, ബെംഗളൂരു തുടങ്ങിയ സ്ഥാലങ്ങളില്‍ ജോലി നല്‍കി. എന്തിനാണ് എന്നോട് മാത്രം ഇത്രം വൈരാഗ്യം’ എന്നാണ് ദീപാലി വീഡിയോയില്‍ പറയുന്നത്.

ഞാന്‍ ഈ കാര്യം തമാശയായി പറയുന്നതല്ല. ബീഹാറിന്റെ സാഹചര്യങ്ങള്‍ മാറിയെന്നതും പൊള്ളയായ അവകാശം മാത്രമാണ്. യാതൊരു പൗരബോധവുമില്ലാത്ത ജനങ്ങളാണ് ഇവിടെയുള്ളവരെല്ലാം. ഞാന്‍ ഇതെല്ലാം എല്ലാ ദിവസവും കണ്ട് മനസിലാക്കുന്ന കാര്യങ്ങളാണെന്നാണ് മറ്റൊരു വീഡിയോയിലൂടെ ഈ അധ്യാപിക ആരോപിച്ചിരിക്കുന്നത്.

ഒരു സംസ്ഥാനത്തെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ദീപാലിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം അവരോട് സരണ്‍ ജില്ലയിലെ മഷ്‌റഖിലെ കേന്ദ്രീയ വിദ്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികൃര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാര്‍ സമസ്തിപുര്‍ എം.പിയായ സാംബവി ഉള്‍പ്പെടെയുള്ള ആളുകള്‍ അധ്യാപികയുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് മൂല്യങ്ങളും അറിവും പകര്‍ന്ന് നല്‍കേണ്ട അധ്യാപികയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രസ്താവനങ്ങള്‍ ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സാംബവി പറഞ്ഞത്. ബിഹാറിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ അധ്യാപികയ്‌ക്കെതിരേ സ്വീകരിച്ച നടപടി മാകൃതാപരമാണെന്നും എം.പി. അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News