ഭാര്യയുമായി വഴിവിട്ട ബന്ധം,യുവാവിനെ കൊന്ന് മൃതദേഹം വനത്തിൽ തള്ളി

ന്യൂഡൽഹി: ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് മുൻ ജീവനക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ചാക്കിൽകെട്ടി വനത്തിൽ തള്ളിയ കേസിൽ‌ മുപ്പത്തിയൊന്നുകാരൻ അറസ്റ്റിൽ. സച്ചിൻ കുമാറിനെ(22) കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതിനു ഭാര്യ ഷബീന ബീഗവുമാണ് അറസ്റ്റിലായത്. 

ഡൽഹിയിലെ കോനാട്ട് പ്ലേസിലെ ഹോട്ടലിൽ വെയ്റ്ററായിരുന്നു സച്ചിൻ. ഞായറാഴ്ച മുതൽ സച്ചിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിയുന്നത്. സച്ചിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ച പൊലീസ് സച്ചിൻ സംഗം വിഹാർ എന്ന സ്ഥലത്ത് എത്തിയിരുന്നതായി മനസ്സിലായി.

സംഗം വിഹാറിൽ ടീ–ഷർട്ട് നിർമാണ യൂണിറ്റ് നടത്തുന്ന ഹാഷിബ് ഖാൻ അവിടെ അടുത്താണ് താമസിച്ചിരുന്നത്. ഹാഷിബ് ഖാന്റെ മുൻ ജീവനക്കാരനാണു സച്ചിനെന്നു മനസ്സിലാക്കിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കൊലപതാക വിവരം പുറത്തുവരുന്നത്. 

ഹാഷിബിന്റെ ഭാര്യ ഷബീന ബീഗവുമായി സച്ചിൻ അടുപ്പത്തിലായിരുന്നു. ഇരുവരുടെയും ബന്ധമറിഞ്ഞ ഹാഷിബ് സച്ചിനെ വീട്ടിലേക്കു വിളിച്ചു വരുത്താൻ ഷബീനയോട് ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലെത്തിയ സച്ചിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം കാറിലാക്കി വനാതിർത്തിയിൽ തള്ളുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സച്ചിൻ ഹാഷിമിന്റെ കയ്യിൽനിന്നു രണ്ടു ലക്ഷം രൂപ വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News