KERALA BLASTERS:വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്,നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം സഹല്‍ അബ്ദുസമദിന്റെ ഇരട്ട ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയമൊരുക്കിയത്. ദിമിത്രിയോസ് ദിയമന്റകോസാണ് ഒരു ഗോള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി. മഞ്ഞപ്പടയുടെ രണ്ടാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ അഞ്ചാം മത്സരവും തോറ്റ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്.

ഇവാന്‍ വുകോമാനോവിച്ചിലുള്ള വിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ ഇപ്പോഴും. കളിച്ച അഞ്ചില്‍ മൂന്നില്‍ തോറ്റു.രണ്ടില്‍ ജയിച്ചു. അതില്‍ രണ്ടെണ്ണം സ്വന്തം മണ്ണിലും. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിച്ചാല്‍ കേരളത്തിന് വിജയവഴിയിലെത്താം എന്ന കണ്ടെത്തല്‍ വിജയം കണ്ടെത്തതാണ് ഗുഹാവത്തിയിലെ മിന്നും ജയത്തിന് പിന്നിലുള്ളത്.

ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ ഉജ്ജ്വല വിജയം നേടിയ മഞ്ഞപ്പട പിന്നീട് തകരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം മത്സരത്തില്‍ സ്വന്തം മൈതാനത്ത് മോഹന്‍ ബഗാനെതിരേ തകര്‍ന്നടിഞ്ഞു. പിന്നീട് ഒഡിഷയോടും മുംബൈ സിറ്റിയോടും തോറ്റു. ടീമില്‍ ചെറിയ മാറ്റങ്ങള്‍ നടത്തിയിട്ടും വിജയം മാത്രം കൂടെനിന്നില്ല. നോര്‍ത്ത് ഈസ്റ്റിനെതിരേ വിജയിച്ചുകൊണ്ട് മുന്നേറാമെന്ന മഞ്ഞപ്പടയുടെ ആരാധകരുടെ പ്രതീക്ഷയാണ് സഫലമായിരിയ്ക്കുന്നത്.

എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം. 18-ാം മിനിറ്റില്‍ ഹാവിയര്‍ സിവേരിയോയാണ് ഗോള്‍ നേടിയത്. ജയത്തോടെ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. അഞ്ച് മത്സരങ്ങളില്‍ 13 പോയിന്റാണ് ഹൈദരാബാദിനുള്ളത്. ഇതുവരെ തോല്‍വി അറിയാത്ത ഹൈദരാബാദിന് ആദ്യ മത്സരത്തില്‍ സമനില പിണഞ്ഞിരുന്നു.

ഗോവയാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. 14 ഷോട്ടുകള്‍ പായിച്ചതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഗോള്‍വര കടത്താന്‍ സാധിച്ചില്ല. മറുവശത്ത് ഹൈദരാബാദ് 13 ഷോട്ടുകളാണ് പായിച്ചത്. രണ്ടെണ്ണം ലക്ഷ്യത്തിലേക്ക്  വന്നപ്പോള്‍, ഒരിക്കല്‍ പന്ത് ഗോള്‍വര കടന്നു. 18ാം മിനിറ്റിലായിരുന്നു സിവേറിയോയയുടെ ഗോള്‍. ബര്‍ത്തോളമ്യൂ ഒഗ്‌ബെച്ചെയാണ് ഗോളിനുള്ള അവസരം ഒരുക്കികൊടുത്തത്. ഗോവയുടെ ആദ്യ തോല്‍വിയായിരുന്നിത്. നാല് മത്സരങ്ങളില്‍ മൂന്ന് ജയമുള്ള ഗോവ ഒമ്പത് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News