KeralaNews

മത രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കേണ്ട; സര്‍ക്കുലര്‍ പുറത്തിറങ്ങി

തിരുവനന്തപുരം: മത രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കേണ്ടെന്ന് സര്‍ക്കുലര്‍. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയതില്‍ നടപടിക്ക് ഇന്നലെ ബി സന്ധ്യ ശുപാര്‍ശ ചെയ്തിരുന്നു.

റീജണല്‍ ഫയര്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ശുപാര്‍ശ. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ഡിജിപി ബി സന്ധ്യ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ഫയര്‍ഫോഴ്സ് പരിശീലനം.

പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയാണെന്നാണ് ഫയര്‍ഫോഴ്സ് മേധാവിയുടെ കണ്ടെത്തല്‍. ജില്ലാ ഫയര്‍ ഓഫിസര്‍ക്കെതിരെയും ബി സന്ധ്യ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ അപേക്ഷയില്‍ റീജണല്‍ മേഖലയില്‍ തീരുമാനമെടുത്തെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. പൊതുസമൂഹത്തിന്റെ മുന്നില്‍ പോപ്പുലര്‍ ഫ്രണ്ടും അഗ്നിശമനസേനയും തമ്മില്‍ ബന്ധമുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് ഡിജിപി റിപ്പോര്‍ട്ടിലൂടെ വിശദീകരിക്കുന്നത്. എന്നാല്‍ കൃത്യവിലോപമോ ചട്ടലംഘനമോ നടന്നിട്ടില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

അഗ്നിശമന സേനാ ജീവനക്കാരായ ബി.അനീഷ്, വൈ.എ.രാഹുല്‍ദാസ്, എം.സജാദ് എന്നിവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ സംഘടനയുടെ ഉദ്ഘാടന വേദിയിലെത്തി പരിശീലനം നല്‍കിയത്. എന്നാല്‍ റീജണല്‍ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിക്കുകയാണ് ഇവര്‍ ചെയ്തതെന്നാണ് വിവരം. പരിശീലനത്തിന് അനുമതി ആവശ്യപ്പെട്ട് ജില്ലാഫയര്‍ ഓഫിസറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെങ്കിലും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ റീജണല്‍ ഫയര്‍ ഓഫിസറെ സമീപിച്ച് അനുമതി വാങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button