KeralaNews

നൂറ് കണക്കിന് പ്രതികള്‍ ജയിലിലുണ്ട്, ഫൈവ് സ്റ്റാര്‍ ജീവിതം നയിച്ചയാള്‍ക്ക് പ്രത്യേക പരിഗണനയില്ല, ദിലീപിന് മാത്രം കരിക്കിന്‍വെള്ളവും പായയും; ശ്രീലേഖയ്ക്ക് എതിരെ എ.വി ജോര്‍ജ്

കൊച്ചി: ജയിലില്‍ കഴിയവേ നടന്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കിയെന്ന മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രസ്താവനയെ വിമര്‍ശിച്ച് വിരമിച്ച ഐജി എവി ജോര്‍ജ്. അത്തരം സൗകര്യങ്ങള്‍ ഒരാള്‍ക്ക് മാത്രം എന്തിന് നല്‍കിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോര്‍ജ് ആവശ്യപ്പെട്ടു.

ജയിലില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയാണ് നല്‍കേണ്ടത്. സാധാരണക്കാര്‍ക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാര്‍ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലില്‍ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.

ദിലീപിന് മാത്രം പ്രത്യേക സൗകര്യം നല്‍കാന്‍ പറ്റില്ല. നൂറ് കണക്കിന് പ്രതികള്‍ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിന്‍ വെള്ളം വാങ്ങി കൊടുത്തു. ഈ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കിയത് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോര്‍ജ് ആവശ്യപ്പെട്ടു.

നേരത്തെ, താന്‍ ജയില്‍ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തിയതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നെന്നും മനോരമ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയത്.

‘ഞാന്‍ ജയില്‍ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാല്‍ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലില്‍ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ മൂന്ന് നാല് ജയില്‍ വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.

എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി.”- ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button