സിഡ്‌നി: ഓസ്‌ട്രേലിയൻ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള മധ്യഇടത് കക്ഷിയായ ലേബർപാർട്ടി ഭരണത്തിലേക്ക്. പാർലമെന്റിലെ 150 അംഗ അധോസഭയിൽ 81 സീറ്റിലാണ് ലേബർപാർട്ടി മുന്നിട്ടുനിൽക്കുന്നത്. പീറ്റർ ഡ്യൂട്ടൺ നയിക്കുന്ന പ്രതിപക്ഷമായ ലിബറൽപാർട്ടിയാണ് രണ്ടാമത്.
യുഎസിന്റെ തീരുവയുദ്ധമുൾപ്പെടെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയപശ്ചാത്തലത്തിൽ, ഓസ്‌ട്രേലിയയുടെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളെ സ്ഥിരതയോടെ നിർത്താനായതാണ് ആൽബനീസിനെ തുണച്ചത്. അതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണങ്ങൾ.
21 വർഷത്തിനിടെ ഓസ്ട്രേലിയയിൽ തുടർച്ചയായ രണ്ടാംതവണ അധികാരത്തിത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് ആൽബനീസ്. ആഗോളവെല്ലുവിളികളെ തനതുശൈലിയിൽ നേരിടാൻ ഓസ്‌ട്രേലിയക്കാർ വിധിയെഴുതിയെന്ന് വിജയാഘോഷത്തിൽ ആൽബനീസ് പറഞ്ഞു.
24 വർഷം തന്നെ ജയിപ്പിച്ച പാർലമെന്റ് സീറ്റ് ഇക്കുറി ഡ്യൂട്ടണ് നഷ്ടപ്പെട്ടു. ട്രംപിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന, ചെലവുചുരുക്കാൻ അദ്ദേഹമുണ്ടാക്കിയ ഡോജ് വകുപ്പ് പോലൊന്ന് ഒാസ്ട്രേലിയയിൽ വേണമെന്ന് വാദിക്കുന്നയാളാണ് ഡ്യൂട്ടൺ. അദ്ദേഹത്തെ ‘ഡോജ് ഡ്യൂട്ടൺ’ എന്നാണ് ലേബർപാർട്ടിക്കാർ വിളിക്കുന്നത്. വിലക്കയറ്റവും ഊർജമേഖലയിലെ നയങ്ങളുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണവിഷയങ്ങൾ. പണപ്പെരുപ്പം കൂടിയതിനും പലിശനിരക്കിലെ വർധനയ്ക്കും ആൽബനീസ് സർക്കാരിനെ ലിബറലുകൾ പഴിച്ചു.

