‘ഡാഷ് മോനേ, നിന്റെ കൽപ്പനക്ക് മറുപടി തരാൻ മനസ്സില്ലെടാ’; ഭദ്രാസനാധിപനെതിരെ വൈദികന്‍, വൈറലായി ശബ്ദരേഖ

തിരുവനന്തപുരം: ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിക്ക് കാരണം നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസിനെ തെറി വിളിക്കുന്ന ശബ്ദരേഖ പുറത്തായതിനെ തുടർന്നെന്ന് സൂചന. ‘നിക്കോദിമോസെ, ഡാഷ് മോനേ,  നിന്റെ കൽപ്പനക്ക് മറുപടി തരാൻ എനിക്ക് മനസ്സിലെടാ’- എന്നാണ് മാത്യൂസ് വാഴക്കുന്നം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്.

ഭദ്രാസനാധിപന്‍റെ ചെയ്തികൾ പുറത്തുവിടുമെന്നും വസ്തുക്കച്ചവടക്കാരെ മതിയെങ്കിൽ താൻ ഒഴിഞ്ഞുപോകാമെന്നും മാത്യൂസ് വാഴക്കുന്നം പറയുന്നു. പിന്നാലെയാണ് ഭദ്രാസനാധിപനെതിരെ രൂക്ഷമായ ഭാഷ ഉപയോ​ഗിച്ചത്.  മാത്യൂസ് വാഴക്കുന്നം നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ഓർത്ത‍ഡോക്സ് സഭാധ്യക്ഷൻ ബസേലിയൂസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദേശം. പരാമർശത്തിൽ ഫാദർ മാത്യു വാഴക്കുന്നം ഖേദം പ്രകടിപ്പിച്ചുവെന്നും സഭ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. 

മാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ചതിന് വിശദീകരണം തേടിയ നിലയ്ക്കൽ ഭദ്രാസനാധിപനെ രൂക്ഷമായി വിമർശിക്കുന്ന, സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്‍റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടിയിരുന്നു. 

ഭദ്രാസനാധിപനെ തെറിവിളിക്കുന്ന വീഡിയോ വൈദികരുടെ വാട്സ് അപ് ഗ്രൂപ്പുകളിൽ അടക്കം ശബ്ദരേഖ വ്യാപകമായി പ്രചരിക്കുകയാണ്. ഇതൊടൊപ്പം ഫാ. ഷൈജു കുര്യനെതിരെ സഭാ അധ്യക്ഷന് നൽകിയ പരാതിയും പുറത്തുവന്നു. വ്യാജ വൈദികനെ പള്ളിയിൽ കൊണ്ട് ഇറക്കിയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളും തുടങ്ങി സ്വഭാവദൂഷ്യ ആരോപണങ്ങൾ വരെ പരാതിയിലുണ്ട്. അതേസമയം, ഫാ. ഷൈജു കുര്യനെതിരെ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ എടുത്ത നടപടിയിൽ വ്യക്തതയില്ലെന്നാണ് വിശ്വാസി കൂട്ടായ്മയുടെ ആക്ഷേപം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News