ദിസ്പൂർ: 88 വർഷം പഴക്കമുള്ള പതിവ് രീതി അവസാനിപ്പിച്ച് അസം നിയമസഭ. മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂർ ഇടവേള അവസാനിപ്പിച്ചത് പ്രാബല്യത്തിൽ വന്നു. ഈ ഇടവേള അവസാനിപ്പിക്കാൻ കഴിഞ്ഞ നിയമസഭാ സമ്മേളത്തിൽ തീരുമാനം ആയിരുന്നു. ഇന്നലെ മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു.
നേരത്തെ രാവിലെ 9.30 ആരംഭിച്ച സഭ രാവിലെ 11 മണി മുതൽ രണ്ട് മണിക്കൂർ ഇടവേള നൽകുകയായിരുന്നു. സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും കൊളോണിയൽ രീതികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു തീരുമാനത്തേക്കുറിച്ച് ഹിമന്ത് ബിശ്വ ശർമ വിശദമാക്കിയത്.
വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് പ്രതിപക്ഷം നീക്കത്തെ നേരത്തെ വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ എഐയുഡിഎഫ് എംഎല്‍എ റഫീഖുല്‍ ഇസ്ലാം എതിര്‍പ്പ് അറിയിച്ചു. നിയമസഭയില്‍ 30 മുസ്ലീം എംഎല്‍എമാരാണുള്ളത്. ഇവർക്ക് നിയമസഭയ്ക്ക് സമീപത്ത് തന്നെ നിസ്‌കാരം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ദേബബ്രത സൈകിയ വിശദമാക്കി.

