![](https://breakingkerala.com/wp-content/uploads/2023/05/Seven-teams-of-rapid-response-personnel-veterinar_1682709096719.jpg)
കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ തുറന്നുവിടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമങ്ങൾ തുടരുന്നു. അതിനിടെ, അരിക്കൊമ്പൻ വനത്തിനുള്ളിലേക്ക് നീങ്ങി. മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിലേക്കാണ് കൊമ്പന്‍ നീങ്ങിയത്.
വനാതീർത്തിയിൽ നിന്നും ഒന്നര കിലോമീറ്റർ അകത്താണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. മേഘമല ഭാഗത്തേക്കാണ് അരിക്കൊമ്പൻ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ക്ഷീണിതൻ ആയതിനാൽ തിരികെ എത്താൻ താമസം ഉണ്ടായേക്കുമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
അരിക്കൊമ്പൻ ദൗത്യത്തെ തുടർന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്. ബൈപ്പാസിലൂടെയുള്ള ഗതാഗതം ഇന്നും നിരോധിച്ചിരിക്കുകയാണ്. അതേസമയം, അരിക്കൊമ്പന്‍ ദൗത്യത്തിനുള്ള മൂന്ന് കുങ്കിയാനകളെയും എത്തിച്ചു. ആനമാല സ്വയംഭൂ, മുത്തു, ഉദയന്‍ എന്നീ കുങ്കിയാനകളാണ് തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്.
1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.